മന്ത്രി സഭയില്‍ അഴിച്ചുപണി; കടന്നപ്പള്ളിയും ഗണേഷ്‌കുമാറും മന്ത്രിസഭയിലേക്ക് എത്തിയേക്കും

തിരുവനന്തപുരം: മന്ത്രി സഭാ പുനഃസംഘടനയ്‌ക്കൊരുങ്ങി സിപിഐഎം.ഘടകക്ഷികളുടെ മന്ത്രി സ്ഥാനം വച്ചുമാറുമെന്നത് നേരത്തേയുള്ള ധാരണയാണ്. ഇതനുസരിച്ച് ഗതാഗാത മന്ത്രി ആന്റണി രാജുവും തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവിലും മാറിയേക്കും. പകരം കടന്നപ്പള്ളി രാമചന്ദ്രനും കെബിഗണേഷ്‌കുമാറും മന്ത്രിസഭയിലേക്ക് എത്തിയേക്കും. അടുത്തയാഴ്ച ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നേക്കും. ഗതാഗതവകുപ്പ് വേണ്ടെന്ന് കെബി ഗണേഷ്‌കുമാര്‍ നേരത്തേ അറിയിച്ചിട്ടുണ്ട്. എകെ ശശീന്ദ്രന് ഗതഗാതം കൊടുത്ത് ഗണേഷിന് വനം വകുപ്പ് കൊടുക്കാനും നീക്കമുണ്ട്.

അതേസമയം ആരോഗ്യമന്ത്രി സ്ഥാനത്ത് നിന്ന് വീണാ ജോര്‍ജിനെ മാറ്റുമെന്ന് സൂചന. സ്പീക്കര്‍ സ്ഥാനത്ത് നിന്ന് ഷംസീറിനെയും മാറ്റുമെന്നും അഭ്യൂഹം ഉണ്ട്. ഈ മാസം 20ന് നടക്കുന്ന എല്‍ഡിഎഫ് യോഗത്തില്‍ അന്തിമ തീരുമാനം ഉണ്ടാകും. സിപിഐഎം മന്ത്രിമാരുടെ വകുപ്പുകളിലും മാറ്റത്തിന് സാധ്യതയുണ്ട്. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാര്‍ രണ്ടര വര്‍ഷം പൂര്‍ത്തിയാക്കുന്ന പശ്ചാത്തലത്തില്‍ മന്ത്രിസഭാ പുന:സംഘടന നവംബറിലാണ് നടക്കുക.

ഷംസീറിനെ മാറ്റുന്ന വിഷയത്തില്‍ നിയമസഭാ സമ്മേളനത്തിനിടയില്‍ ഇടതുപക്ഷ എംഎല്‍എമാര്‍ക്കിടയില്‍ വലിയ ചര്‍ച്ചയാണ് നടന്നത്. ഏക എംഎല്‍എ മാത്രമുള്ള എല്‍ജെഡിയും ഇടതുമുന്നണിയില്‍ മന്ത്രിസ്ഥാനത്തിന് അവകാശവാദം ഉന്നയിക്കും. മുന്നണി യോഗത്തില്‍ മന്ത്രിസ്ഥാനം ആവശ്യപ്പെടണമെന്ന് എല്‍ജെഡി നേതൃയോഗത്തില്‍ ആവശ്യം ഉയര്‍ന്നിരുന്നു.എന്നാല്‍ ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം നല്‍കുന്നതില്‍ സിപിഐഎമ്മില്‍ ഭിന്നാഭിപ്രായമുണ്ട്. സോളാര്‍ വിവാദത്തിന്റെ ഇടയില്‍ ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം നല്‍കുന്നതിലാണ് സിപിഐഎമ്മില്‍ അഭിപ്രായ വ്യത്യാസമുള്ളത്.

Top