ദേശീയപാത നിര്‍മ്മാണത്തിനുള്ള മണ്ണെടുപ്പിനെ ചൊല്ലിയുള്ള തര്‍ക്കം; മറ്റപ്പള്ളിയില്‍ വൈകാരിക രംഗങ്ങള്‍

ആലപ്പുഴ: ദേശീയപാത നിര്‍മ്മാണത്തിനുള്ള മണ്ണെടുപ്പിനെ ചൊല്ലി വലിയ തര്‍ക്കം നിലനില്‍ക്കുന്ന മറ്റപ്പള്ളിയില്‍ വൈകാരിക രംഗങ്ങള്‍. പ്രദേശം സന്ദര്‍ശിക്കാനെത്തിയ മന്ത്രി പി പ്രസാദിന്റെ കാലുപിടിച്ച് കരഞ്ഞ് വയോധിക. കുടിയിറക്കരുതെന്ന് വയോധിക മന്ത്രിയോട് ആവശ്യപ്പെട്ടു. വയോധികയെ ചേര്‍ത്ത് പിടിച്ച മന്ത്രി ഉചിതമായ നടപടി സ്വീകരിക്കുമെന്ന് പറഞ്ഞു. പൊലീസ് ബലപ്രയോഗത്തിന്റെ ആവശ്യമുണ്ടായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മണ്ണെടുപ്പിനെതിരായ സമരത്തിലെ പൊലീസ് ബലപ്രയോഗത്തെ മന്ത്രി പി പ്രസാദ് വിമര്‍ശിച്ചു. മറ്റപ്പള്ളിയില്‍ പൊലീസ് ബലപ്രയോഗം വേണ്ടിയിരുന്നില്ലെന്നും പൊലീസ് കാണിച്ചത് ഒട്ടും ശരിയായ കാര്യമല്ലെന്നും പി പ്രസാദ് ചൂണ്ടികാണിച്ചു. ബലപ്രയോഗം പൊലീസ് ഒഴിവാക്കേണ്ടതായിരുന്നു. അങ്ങനെയൊരു സംഘര്‍ഷ സാഹചര്യം അവിടെ ഉണ്ടായിരുന്നില്ലെന്ന് പറഞ്ഞ മന്ത്രി, മണ്ണുമാഫിയക്ക് ബന്ധമുണ്ടെന്ന ആരോപണം പരിശോധിക്കുമെന്നും പറഞ്ഞു.

മറ്റപ്പള്ളി കുന്നിന് തൊട്ടടുത്താണ് മന്ത്രി പി പ്രസാദിന്റെ വീടും. മണ്ണെടുപ്പിന് മറ്റ് ബദല്‍ മാര്‍ഗങ്ങള്‍ തേടുകയാണ് നല്ലതെന്നും കോടതിയെ പാരിസ്ഥിതിക ആഘാതം ബോധ്യപ്പെടത്താന്‍ നടപടിയുണ്ടാവുമെന്നും പി പ്രസാദ് പറഞ്ഞു.

Top