ബിജെപിക്ക് തലവേദനയായി രാജസ്ഥാനില്‍ നേതാക്കളുടെ വിമതനീക്കം; സ്വതന്ത്രരായി മത്സരിക്കുമെന്ന് സൂചന

ജയ്പൂര്‍: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാജസ്ഥാനില്‍ ബിജെപി നേതാക്കളുടെ വിമതനീക്കം. ബിജെപി കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി ഇന്ന് യോഗം ചേരാനിരിക്കെയാണ് നേതാക്കളുടെ നീക്കം. കഴിഞ്ഞ ദിവസം ബിജെപി പുറത്തുവിട്ട 41 സ്ഥാനാര്‍ത്ഥികളുടെ ആദ്യഘട്ട പട്ടികയില്‍ ഇടംപിടിക്കാത്തവരാണ് പാര്‍ട്ടിക്കെതിരെ പടയൊരുക്കത്തിനൊരുങ്ങുന്നത്. ഇവര്‍ പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ സ്വതന്ത്രരായോ മറ്റ് പാര്‍ട്ടികളില്‍ ചേര്‍ന്നോ മത്സരിക്കുമെന്നാണ് സൂചന.

12 മണ്ഡലങ്ങളില്‍ പ്രാദേശിക നേതാക്കള്‍ മത്സരിക്കുമെന്നാണ് വിവരം. ആറ് ജില്ലകളില്‍ പട്ടികയ്‌ക്കെതിരെ പ്രതിഷേധവുമായി ബിജെപി പ്രവര്‍ത്തകര്‍ രംഗത്തുണ്ട്. രാജ്പാല്‍ സിങ് ഷെഖാവത്ത് (ജോത്വാര), വികാസ് ചൗധരി (കിഷന്‍ഗഡ്), രാജേന്ദ്ര ഗുര്‍ജാര്‍ (ദിയോലി ഉനിയാര), അനിതാ ഗുര്‍ജാര്‍ (നഗര്‍) എന്നീ നേതാക്കളാണ് പ്രതിഷേധവുമായി രംഗത്തുളളത്. ടിക്കറ്റ് നിഷേധിക്കപ്പെട്ട സീറ്റുകളില്‍ തന്നെ മത്സരിക്കാനാണ് ഇവരുടെ തീരുമാനം.

രാജസ്ഥാനിലെ പുതിയ സാഹചര്യത്തില്‍ ബിജെപി ദേശീയ നേതൃത്വത്തിന് ആശങ്കയുണ്ട്. രാജ് വര്‍ധന്‍ സിങ് റാത്തോഡ് അടക്കമുളളവരെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ നേതാക്കള്‍ക്ക് വിമുഖത പരസ്യമാക്കിയിരിക്കുകയാണ്. ജയ്പൂര്‍ റൂറല്‍ എംപിയായ രാജ് വര്‍ധന്‍ സിങ് റാത്തോഡിന്റെ സ്ഥാനാര്‍ത്ഥിത്വം ഒന്നുകൂടി പരിശോധിക്കണമെന്നാണ് രാജ്പാല്‍ സിങ് ഷെഖാവത്തിന്റെ ആവശ്യം. അല്ലാത്ത പക്ഷം മത്സരിക്കുമെന്ന് ഷെഖാവത്ത് പ്രഖ്യാപിച്ചു. മുന്‍ മുഖ്യമന്ത്രി വസുന്ധര രാജെയുടെ വിശ്വസ്തരും പ്രതിഷേധം രേഖപ്പെടുത്തിയവരുടെ കൂട്ടത്തില്‍ ഉണ്ട്.

Top