മായങ്കിന്റെ ആവേശം അതിര് കടന്നു; സിഡ്‌നി ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് രണ്ടാം വിക്കറ്റ് നഷ്ടം

സിഡ്‌നി: സിഡ്‌നി ക്രിക്കറ്റ് ടെസ്റ്റില്‍ മായങ്ക് അഗര്‍വാള്‍ 112 പന്തില്‍ 77 റണ്‍സെടുത്ത് പുറത്തായി. സ്പിന്നര്‍ നഥാന്‍ ലിയോണിനാണ് വിക്കറ്റ്. പൂജാരയും(39) കോലിയുമാണ്(10) ക്രീസില്‍. തുടക്കത്തിലെ സഹ ഓപ്പണര്‍ രാഹുലിനെ ഹേസല്‍വുഡ് തിരികെ വിളിച്ചിരുന്നു. ഒടുവിലത്തെ റിപ്പോര്‍ട്ട് അനുസരിച്ച് രണ്ട് വിക്കറ്റിന് 140 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ.

തുടര്‍ച്ചയായ മൂന്നാം ഇന്നിംഗ്‌സിലെ രണ്ടാം അര്‍ദ്ധ സെഞ്ചുറി നേടിയ ഓപ്പണറാണ് മായങ്ക്. ആറ് പന്തില്‍ ഒമ്പത് റണ്‍സെടുത്ത രാഹുലിനെ രണ്ടാം ഓവറില്‍ പേസര്‍ ഹേസല്‍വുഡ് സ്ലിപ്പില്‍ ഷോണ്‍ മാര്‍ഷിന്റെ കൈകളിലേക്കെത്തിച്ചു. എന്നാല്‍ തന്റെ രണ്ടാം മത്സരത്തിലും മികവ് തുടര്‍ന്ന അഗര്‍വാളും ‘രണ്ടാം വന്‍മതില്‍’ പൂജാരയും ഒന്നിച്ച് ഇന്ത്യയെ അധികം വിക്കറ്റ് നഷ്ടങ്ങളില്ലാതെ ദിനത്തിന്റെ പകുതി വരെ പിടിച്ച് നിര്‍ത്തി.

ഉച്ചഭക്ഷണത്തിന് പിരിഞ്ഞപ്പോള്‍ ഇന്ത്യ ഒരു വിക്കറ്റിന് 69 റണ്‍സ് എന്ന നിലയിലായിരുന്നു. എന്നാല്‍ ഉച്ചയ്ക്ക് ശേഷം ആവേശം അല്‍പം അതിരുകടന്നത് മായങ്കിന് വിനയായി. രണ്ടാം സെഷനില്‍ അര്‍ദ്ധ സെഞ്ചുറിക്ക് പിന്നാലെ മായങ്ക് ഇന്നിംഗ്‌സിന് വേഗം കൂട്ടി. 34ാം ഓവറിലെ നാലാം പന്തില്‍ ലിയോണെ ബൗണ്ടറിക്ക് മുകളിലൂടെ പായിച്ചു. എന്നാല്‍ ഒരു പന്തിന്റെ ഇടവേളയില്‍ വീണ്ടും കടന്നാക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ ലോങ് ഓണില്‍ സ്റ്റാര്‍ക്ക് പിടിച്ച് പുറത്താവുകയായിരുന്നു.

Top