പുടിന് കോവിഡില്‍ നിന്ന് സംരക്ഷണം; ‘അണുനാശിനി തുരങ്കം’ സ്ഥാപിച്ച് റഷ്യ

മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിനെ കോവിഡില്‍ നിന്ന് സംരക്ഷിക്കാന്‍ വസതിയില്‍ ‘അണുനാശിനി തുരങ്കം’ സ്ഥാപിച്ച് റഷ്യ. അദ്ദേഹത്തെ സന്ദര്‍ശിക്കുന്ന എല്ലാവര്‍ക്കും കോവിഡ് പരിശോധന നടത്തുമെന്ന് അദ്ദേഹത്തിന്റെ വക്താവ് നേരത്തെ പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് ഈ അണുനാശിനി തുരങ്കം സ്ഥാപിച്ചത്.

പുടിന്‍ സന്ദര്‍ശകരെ സ്വീകരിക്കുന്ന ഔദ്യോഗിക വസതിയിലാണ് ‘അണുനാശിനി തുരങ്കം’ സ്ഥാപിച്ചിരിക്കുന്നതെന്ന് വാര്‍ത്താ ഏജന്‍സിസായ ആര്‍ഐഎ റിപ്പോര്‍ട്ട് ചെയ്തു. മോസ്‌കോ നഗരത്തിന് പുറത്താണ് പുടിന്റെ ഈ ഔദ്യോഗിക വസതി. ഇവിടെ അദ്ദേഹത്തെ സന്ദര്‍ശിക്കുന്നവര്‍ ആദ്യം ഈ തുരങ്കത്തിലൂടെ കടന്നുപോകണം. ഇവിടെവെച്ച് സന്ദര്‍ശകരുടെ മേല്‍ അണുനാശിനി തളിക്കും.

പെന്‍സ നഗരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റഷ്യന്‍ കമ്പനിയാണ് ഈ ഉപകരണത്തിന് പിന്നില്‍. ഉപകരണത്തില്‍ ഫേഷ്യല്‍ റെക്കഗനീഷ്യന്‍ സാങ്കേതികവിദ്യയും സന്ദര്‍ശകരുടെ ശരീരോഷ്മാവ് പരിശോധിക്കുന്ന സംവിധാനവുമുണ്ടെന്ന് നിര്‍മാതാക്കള്‍ പറഞ്ഞു. ഇതിലൂടെ പുടിനെയും അദ്ദേഹത്തെ സന്ദര്‍ശിക്കുന്ന എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കാന്‍ സാധിക്കുമെന്നും നിര്‍മാതാക്കള്‍ അവകാശപ്പെട്ടു.

മുഖാവരണം ധരിച്ച ഒരാളുടെ മേല്‍ തുരങ്കത്തിന്റെ മേല്‍ഭാഗത്തുനിന്നും വശത്തുനിന്നും അണുനാശിനി തളിക്കുന്നതായി ആര്‍ഐഎ പുറത്തുവിട്ട വീഡിയോയില്‍ കാണാം.

ജൂണ്‍ 12ന് ഒരു പൊതുപരിപാടിയില്‍ മുഖാവരണമില്ലാതെ പ്രത്യക്ഷപ്പെട്ടെങ്കിലും പുടിന് മോസ്‌കോയ്ക്ക് പുറത്തുള്ള വസതിയില്‍ ഐസൊലേഷനിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

Top