ദയാബായിയുടെ സമരത്തിന്മേൽ സർക്കാർ ചർച്ച നടത്താത്തത് അപമാനകരം; വി ഡി സതീശൻ

കാസർകോട്; എൻഡോസൾഫാൻ ദുരിതബാധിതർ അനുഭവിക്കുന്ന ആരോഗ്യപ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് സാമൂഹ്യ പ്രവർത്തക ദയാബായി നടത്തുന്ന നിരാഹാര സമരത്തിന് പിന്തുണയുമായി പ്രതിപക്ഷ നേതാവ് . ആറു ദിവസമായി സമരം നടത്തുന്ന ദയാബായിയുമായി സര്‍ക്കാര്‍ ചർച്ച നടത്താത്തത് അപമാനകരമെന്ന് വിഡി സതീശന്‍ കുറ്റപ്പെടുത്തി.

എൻഡോസൾഫാൻ ബാധിതർക്ക് മതിയായ ചികിത്സ സൗകര്യം ഇല്ല. കാസർകോട് ജില്ലയിൽ അതിനായുള്ള ഒരു സംവിധാനവും ഇല്ല. സെക്രട്ടറിയേറ്റിന് മുന്നിലെ സമരം അവസാന മാർഗമാണ്. ഇച്ഛാശക്തിയുള്ള സർക്കാർ എങ്കിൽ 24 മണിക്കൂറിനുള്ളിൽ പ്രശ്നം പരിഹരിക്കും. ആരോഗ്യമന്ത്രി ഉടൻ ഇടപെടണമെന്നും സതീശൻ ആവശ്യപ്പെട്ടു.

സെക്രട്ടേറിയറ്റിന് മുന്നിലെ സമരം കൂടംകുളം സമര നേതാവ് ഉദയകുമാറാണ് ഉദ്ഘാടനംചെയ്തത്. കാസർകോട് ജില്ലയിൽ വിദഗ്ധ ചികിത്സാ സംവിധാനം ഒരുക്കുക, ജില്ലയിലെ എല്ലാ ഗ്രാമ പഞ്ചായത്തുകളുലും ദിനപരിചരണ കേന്ദ്രങ്ങൾ തുടങ്ങുക, എൻഡോസൾഫാൻ ദുരിതബാധിതരെ കണ്ടെത്തുന്നതിന് പ്രത്യേക മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുക, എയിംസ് നിർദ്ദേശ പട്ടികയിൽ കാസർഗോഡ് ജില്ലയുടെ പേരും ചേർക്കുക തുടങ്ങിയവയാണ് സമരത്തിന്റെ പ്രധാന ആവശ്യങ്ങൾ.

ആരോ​ഗ്യ നില മോശമായതിനെ തുടർന്ന് കഴിഞ്ഞ ദിവസം ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. പക്ഷേ വൈകാതെ അവർ‌ മടങ്ങിയെത്തി സമരം തുടരുകയായിരുന്നു. സമരപ്പന്തലുകെട്ടാൻ അനുമതിയില്ലാത്തതിനാൽ ചുട്ടുപൊളുന്ന വെയിലിയിലും കോരിച്ചൊരിയുന്ന മഴയത്തും തളരാതെ മുന്നോട്ടുപോകുകയാണ് ദയാബായി. സെക്രട്ടേറിയറ്റിലേക്ക് ജനകീയ മാര്‍ച്ചും സംഘടിപ്പിക്കും.

Top