ഷുക്കൂര്‍ കേസിലെ വെളിപ്പെടുത്തല്‍: ലീഗും കോണ്‍ഗ്രസും അങ്കലാപ്പിലെന്ന് എം വി ജയരാജന്‍

കണ്ണൂര്‍: അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ അഡ്വ. ടി പി ഹരീന്ദ്രന്റെ വെളിപ്പെടുത്തല്‍ കോണ്‍ഗ്രസിലും മുസ്ലിം ലീഗിലും അങ്കലാപ്പുണ്ടാക്കിയെന്ന് സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. 2012 ല്‍ നടന്ന സംഭവത്തില്‍ സിപിഐഎം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ കള്ളക്കേസ് ചുമത്തുകയായിരുന്നു. കള്ള തെളിവ് ഉണ്ടാക്കാന്‍ ശ്രമിച്ച അഭിഭാഷകന്റെ പേരില്‍ കേസെടുക്കണമെന്നും ജയരാജൻ പ്രസ്താവനയിൽ പറഞ്ഞു.

ഷുക്കൂർ കേസിൽ ജയരാജനെതിരെ കൊലപാതകക്കുറ്റം ചുമത്താതിരുന്നതിന് കുഞ്ഞാലിക്കുട്ടിയാണ് കാരണമെന്നായിരുന്നു അഭിഭാഷകൻ ടി പി ഹരീന്ദ്രന്‍റെ വെളിപ്പെടുത്തല്‍. 2012 ഫെബ്രുവരിയിൽ പട്ടുവം അരിയിൽ ലീഗ് സിപിഎം സംഘർഷമുണ്ടായപ്പോൾ പി ജയരാജൻ പ്രദേശത്ത് എത്തി. അന്ന് ജയരാജന്റെ വാഹനം ആക്രമിച്ചതിന് പ്രതികാരമായാണ് എംഎസ്എഫ് നേതാവായ അരിയിൽ ഷുക്കൂറിനെ സിപിഎം പ്രവർത്തകർ തടങ്കലില്‍ വച്ച് ആക്രമിച്ച് കൊലപ്പെടുത്തിയത്.

അന്ന് പി ജയരാജനെതിരെ കൊലക്കുറ്റം ചുമത്താൻ പൊലീസ് തീരുമാനിച്ചപ്പോൾ കുഞ്ഞാലിക്കുട്ടി ജയരാജനെ രക്ഷിക്കാനെത്തിയെന്നാണ് യുഡിഎഫിന്റെ കേസുകൾ കൈകാര്യം ചെയ്തിരുന്ന മുതിർന്ന അഭിഭാഷകൻ ടി പി ഹരീന്ദ്രൻ ഫേസ്ബുക്കിലുടെ വെളിപ്പെടുത്തിയത്. അന്നത്തെ എസ്‍പിയെ കുഞ്ഞാലിക്കുട്ടി സ്വാധീനിച്ച് ദുർബല വകുപ്പ് മാത്രം ചുമത്തി ജയരാജനെ രക്ഷിച്ചെന്നാണ് ഹരീന്ദ്രന്റെ ആരോപണം.

Top