സംവിധായകന്‍ കെ.ജി ജോര്‍ജ് അന്തരിച്ചു; അന്ത്യം കാക്കനാട് വയോജന കേന്ദ്രത്തില്‍

കൊച്ചി: സംവിധായകന്‍ കെ.ജി ജോര്‍ജ് അന്തരിച്ചു. 77 വയസായിരുന്നു. കാക്കനാട് വയോജന കേന്ദ്രത്തിലായിരുന്നു അന്ത്യം. രാമു കാര്യാട്ടിന്റെ മായ എന്ന ചിത്രത്തിന്റെ സംവിധാന സഹായിയായി ചലച്ചിത്ര ജിവിതം ആരംഭിച്ച വ്യക്തിയാണ് കെ.ജി ജോര്‍ജ്. 1970കള്‍ മുതല്‍ ചലച്ചിത്ര സമീപനങ്ങളെ നവീകരിച്ച സംവിധായകരില്‍ ഒരാളായാണ് ജോര്‍ജ് കണക്കാക്കപ്പെടുന്നത്.

മലയാളത്തിലെ ആദ്യ ക്യാമ്പസ് ചിത്രമായ ഉള്‍ക്കടല്‍, മലയാളത്തിലെ ആദ്യ ആക്ഷേപഹാസ്യ ചിത്രമായ പഞ്ചവടിപ്പാലം, ഏറ്റവും മികച്ച സ്ത്രീപക്ഷ സിനിമയായ ആദാമിന്റെ വാരിയെല്ല്, ഏറ്റവും മികച്ച കുറ്റാന്വേഷണ ചിത്രമായ യവനിക എന്നിങ്ങനെ മലയാളത്തിന് അഭിമാനിക്കാവുന്ന നിരവധി നല്ല ചിത്രങ്ങളുടെ സംവിധായകനായിരുന്നു അദ്ദേഹം.

1975 ല്‍ സ്വപ്നാടനം എന്ന ചിത്രത്തിലൂടെയാണ് കെ.ജി ജോര്‍ജ് സ്വതന്ത്ര സംവിധായകനാകുന്നത്. ആദ്യ ചിത്രത്തിന് തന്നെ സംസ്ഥാന അവാര്‍ഡും അദ്ദേഹത്തെ തേടിയെത്തി. ഇതുള്‍പ്പെടെ 9 സംസ്ഥാന പുരസ്‌കാരങ്ങള്‍ അദ്ദേഹം കരസ്ഥമാക്കി. 2015 ല്‍ ജെ.സി ഡാനിയേല്‍ അവാര്‍ഡ് നല്‍കി സംസ്ഥാനം അദ്ദേഹത്തെ ആദരിച്ചിരുന്നു.

Top