സാംസ്‌ക്കാരിക മന്ത്രിയ്ക്ക് കത്തെഴുതിയതില്‍ ജാഗ്രതക്കുറവുണ്ടായി;കമല്‍

തിരുവനന്തപുരം: സാംസ്‌കാരിക മന്ത്രിക്ക് കത്തെഴുതിയതില്‍ ജാഗ്രതക്കുറവുണ്ടായെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍. ‘അക്കാദമിയുടെ ഇടത് സ്വഭാവം’ എന്നെഴുതിയത് ശരിയായില്ലെന്നും കത്ത് വ്യക്തിപരമാണെന്നും കമല്‍ പറഞ്ഞു. ഇടതുപക്ഷ അനുഭാവികളെ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കമല്‍ എഴുതിയ കത്തിനെ സംബന്ധിച്ചാണ് ഇപ്പോള്‍ വിശദീകരണവുമായി അദ്ദേഹം തന്നെ രംഗത്തു വന്നിരിക്കുന്നത്.

ചലച്ചിത്ര അക്കാദമിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന നാലുപേരെ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു കത്ത്. ചൊവ്വാഴ്ച നടന്ന നിയമസഭാ സമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കമലിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. പിന്നീട് വാര്‍ത്താ സമ്മേളനം നടത്തി അദ്ദേഹം കമലെഴുതിയ കത്ത് വായിക്കുകയും ചെയ്തിരുന്നു.

ഇടതുപക്ഷ അനുഭാവികളും ഇടതുപക്ഷ പുരോഗമന മൂല്യങ്ങളിലൂന്നി സാംസ്‌കാരിക രംഗത്ത് നിലകൊള്ളുന്ന ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് കേരളത്തിലെ സാംസ്‌കാരിക സ്ഥാപനങ്ങളില്‍ സമുന്നതമായ സ്ഥാനമുള്ള ചലച്ചിത്ര അക്കാദമിയുടെ ഇടതുപക്ഷ സ്വഭാവം നിലനിര്‍ത്തുന്നതിന് സഹായകമാണ് എന്നാണ് കത്തില്‍ പറയുന്നത്

‘ചലച്ചിത്ര അക്കാദമിയെന്താ എ.കെ.ജി സെന്ററിന്റെ പോഷക സംഘടനയാണോ? ഒരു പ്രശസ്തനായ സംവിധായകനാണ് നിയമത്തെയും ചട്ടത്തെയും കാറ്റില്‍പറത്തികൊണ്ട് ഇടതുപക്ഷക്കാരെ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കത്തെഴുതുന്നത്,” ചെന്നിത്തല വിമര്‍ശിച്ചിരുന്നു.

Top