അഞ്ച് വര്‍ഷത്തിന് ശേഷം സ്വന്തം സിനിമയുടെ റിവ്യൂവുമായി സംവിധായകന്‍ അരുണ്‍ ജോര്‍ജ്

സിനിമാ നിരൂപണങ്ങള്‍ വലിയ വിവാദമാകുമ്പോള്‍ അഞ്ച് വര്‍ഷത്തിന് ശേഷം സ്വന്തം സിനിമയുടെ റിവ്യൂവുമായി സംവിധായകന്‍ അരുണ്‍ ജോര്‍ജ്. ആദ്യത്തെ പതിനഞ്ച് മിനിറ്റ് ഓഡിയന്‍സുമായി കണക്റ്റ് ചെയ്യാന്‍ പറ്റിയിട്ടില്ലെന്നും കുറെ സീനില്‍ ക്രിഞ്ചടിച്ചെന്നും സംവിധായകന്‍ ഫേസ്ബുക്കില്‍ കുറിച്ചു. എന്നാല്‍ ഇഷ്ടപ്പെട്ട കുറെ സീനുകള്‍ ചിത്രത്തിലുണ്ടെന്നും അരുണ്‍ കുറിപ്പില്‍ പറയുന്നു.

‘ഇന്നലെ ഞങ്ങളുടെ ലഡു മലയാളം സിനിമയുടെ അഞ്ചാം വാര്‍ഷികമായിരുന്നു. രാത്രി പ്രൈം വിഡിയോയില്‍ ഇരുന്നു കണ്ടു. കുറെ സീനിലൊക്കെ ക്രിഞ്ച് അടിച്ച് അയ്യേ എന്ന് തോന്നി, പ്രത്യേകിച്ച് ചില ഡയലോഗുകള്‍. ആ ഡയലോഗ് ഇല്ലെങ്കിലും കണ്‍വേ ആകുമായിരുന്ന കുറച്ച് സീനുകളുണ്ട്.

ആദ്യത്തെ പതിനഞ്ച് മിനിറ്റ് ഓഡിയന്‍സുമായി കണക്റ്റ് ചെയ്യാന്‍ പറ്റിയിട്ടില്ല, അതാണ് എനിക്ക് പറ്റിയ തെറ്റ് എന്ന് തോന്നുന്നു. ശരിക്കും ആ സീനുകള്‍ ഒഴിവാക്കിയാലും ടോട്ടല്‍ പടത്തിന് ഒന്നും സംഭവിക്കില്ല എന്ന് തോന്നി. എന്നാല്‍ കുറെ സീനുകള്‍ ഇപ്പോഴും ഫേവറിറ്റ് ആണ്. നായികയെ ഒമിനിയില്‍ നിന്നും ഇറക്കിവിടുന്നത് മുതല്‍ സ്പ്ലിട്ട് സ്‌ക്രീനിലെ വിരഹഗാനവും കടന്ന് എല്ലാവരും ചേര്‍ന്ന് അവളുടെ വീട്ടില്‍ അടിയുണ്ടാക്കാന്‍ ചെന്നിട്ട് കോടതിയിലെ വടിവാള്‍ ടോണി സീന്‍ വരെ എനിക്കിപ്പോഴും ഫേവറിറ്റ് ആണ്. മൊത്തത്തില്‍ എഡിറ്റില്‍ ഇരുന്നു കണ്ട് കണ്ട് എന്റെ ജഡ്ജ്‌മെന്റ് പോയതാണെന്ന് വിശ്വസിക്കുന്നു.

പിന്നെ അടുത്ത പരിപാടികള്‍ ഒന്നും ഇതുവരെ ഓണ്‍ ആയിട്ടില്ല, ഈ അഞ്ച് കൊല്ലത്തിനിടെ ആറ് സ്‌ക്രിപ്റ്റുകള്‍ വര്‍ക്ക് ചെയ്തു, മീറ്റിങ്ങിനും ചര്‍ച്ചകള്‍ക്കും അപ്പുറത്തേക്ക് ഒന്നും മുന്നോട്ട് നീങ്ങിയിട്ടില്ല. കിട്ടുന്ന പോസ്റ്റാണെങ്കില്‍ ട്രാന്‍സ്ഫോര്‍മര്‍ മുതല്‍ 11KV സബ്‌സ്റ്റേഷന്‍ വരെ ആകാവുന്ന റേഞ്ചിലുള്ള പോസ്റ്റുകള്‍ ആയതുകൊണ്ട് ധനനഷ്ടവും സാമ്പത്തികനഷ്ടവും വേറെ, അത്യാവശ്യം വരുമാനമുള്ള മറ്റൊരു ജോലിയുള്ളത്‌കൊണ്ട് ചെറിയൊരു മടിയും ഉണ്ട്. എന്നാലും ചില ശ്രമങ്ങള്‍ ഇപ്പോഴും നടക്കുന്നു. നടന്നാല്‍ നടന്നു’ -അരുണ്‍ ജോര്‍ജ് ഫേസ്ബുക്കില്‍ കുറിച്ചു.

2018 ല്‍ പുറത്തിറങ്ങിയ റൊമാന്റിക് കോമഡി ചിത്രമാണ് ലഡു. വിനയ് ഫോര്‍ട്ട് , ശബരീഷ് വര്‍മ്മ , ബാലു വര്‍ഗീസ്, ഇന്ദ്രന്‍സ്, ദിലീഷ് പോത്തന്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രത്തില്‍ ഗായത്രി അശോകായിരുന്നു നായിക.

Top