കൊവിഡ് നിരീക്ഷണത്തിലിരിക്കെ മരിച്ചവരുടെ മൃതദേഹം ഉടന്‍ ബന്ധുക്കള്‍ക്ക് വിട്ട് നല്‍കാന്‍ നിര്‍ദേശം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കൊവിഡ് നിരീക്ഷണത്തിലിരിക്കെ മരിച്ചവരുടെ മൃതദേഹം ഉടന്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ്. മരിച്ചവരുടെ കൊവിഡ് സ്ഥിരീകരണത്തിനായി കാത്തിരിക്കേണ്ടതില്ലെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

സംസ്‌കാരം പൂര്‍ണ്ണമായും കൊവിഡ് പ്രോട്ടോക്കാള്‍ പാലിച്ചായിരിക്കണം എന്നും നിര്‍ദ്ദേശമുണ്ട്. മൃതദേഹം വിട്ടുകിട്ടുന്നതില്‍ കാലതാമസം നേരിടുന്നതായി പരാതി ഉയര്‍ന്നതിന് പിന്നാലെയാണ് ഉത്തരവ്.

അതേസമയം, കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വയ്ക്കുന്നതിനുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വിദ്ഗധ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

നാല് പേരടങ്ങുന്ന മൂന്ന് സംഘങ്ങളെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് നിയോഗിച്ചിട്ടുള്ളത്. ആരോഗ്യ മന്ത്രാലയത്തിലെയും ഡല്‍ഹി എയിംസിലെയും ഡല്‍ഹി ആരോഗ്യവകുപ്പിലേയും ഉന്നത ഉദ്യോഗസ്ഥരാണ് സംഘത്തിലുണ്ടാവുക.

Top