കവിത മോഷണം; ദീപ നിശാന്തില്‍ നിന്ന് വിശദീകരണം ചോദിക്കുമെന്ന് അധ്യാപക സംഘടന

തിരുവനന്തപുരം: കവിത മോഷണ വിവാദത്തെ തുടര്‍ന്ന് ദീപ നിശാന്തില്‍ നിന്ന് വിശദീകരണം ചോദിക്കുമെന്ന് വ്യക്തമാക്കി അധ്യാപക സംഘടനയായ എകെപിസിടിഎ രംഗത്ത്.

സംഘടനയ്ക്ക് ആരും അതീതരല്ലെന്നും അടുത്ത യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും എകെപിസിടിഎ സംസ്ഥാന ഭാരവാഹികള്‍ അറിയിച്ചു. എകെപിസിടിഎ മാസികയിലാണ് ദീപ നിശാന്തിന്റെ കവിത പ്രസിദ്ധീകരിച്ചത്.

കവിത മോഷ്ടിച്ച സംഭവം വിവാദമായതോടെ നിയമനടപടിയെ കുറിച്ച് ആലോചിക്കുമെന്ന് യുവ കവി എസ്. കലേഷ് അറിയിച്ചിരുന്നു. സംഭവത്തില്‍ അധ്യാപിക ദീപാ നിശാന്ത് മാപ്പ് പറഞ്ഞെങ്കിലും മാപ്പല്ല മറുപടിയാണ് വേണ്ടതെന്നാണ് കലേഷ് പറയുന്നത്. തന്റെ കവിതയുടെ വരികള്‍ വെട്ടി വഴിയിലുപേക്ഷച്ചവര്‍ ആരാണെന്ന് വെളിപ്പെടുത്തണമെന്നും അതിന് താന്‍ അര്‍ഹനാണെന്നും കലേഷ് വ്യക്തമാക്കിയിരുന്നു.

2011ല്‍ എസ് കലേഷ് എഴുതിയ അങ്ങനയിരിക്കെ മരിച്ചുപോയി ഞാന്‍/ നീ എന്ന കവിതയാണ് എ.കെ.പി.സി.ടി.എയുടെ മാസികയില്‍ അധ്യാപിക ദീപാ നിശാന്തിന്റെ പേരില്‍ പ്രസിദ്ധീകരിച്ചത്. ഇത് വിവാദമായതോടെ മാപ്പ് പറഞ്ഞ് ദീപാ നിശാന്ത് രംഗത്ത് വന്നിരുന്നു. കവിത പകര്‍ത്തി നല്‍കിയത് ശ്രീചിത്രനാണ് എന്ന് വാര്‍ത്തകള്‍ പുറത്തുവരികയും വിമര്‍ശനങ്ങള്‍ ഉയരുകയും ചെയ്തിരുന്നു.

Top