സമരം ചെയ്ത കന്യാസ്ത്രീകളുടെ സ്ഥലംമാറ്റം റദ്ദാക്കിയിട്ടില്ലെന്ന് ജലന്ധര്‍ രൂപത

കൊച്ചി : ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം ചെയ്ത കന്യാസ്ത്രീകളുടെ സ്ഥലംമാറ്റം റദ്ദാക്കിയിട്ടില്ലെന്ന് ജലന്ധര്‍ രൂപത പിആര്‍ഒ പീറ്റര്‍ കാവുംപുറം.

കന്യാസ്ത്രീകളുടെ ആഭ്യന്തര വിഷയങ്ങളില്‍ അഡ്മിനിസ്ട്രേറ്റര്‍ ഇടപെടാറില്ല. കന്യാസ്ത്രീകളെ അവരവരുടെ മഠത്തിലേക്ക് തിരികെ വിളിക്കുകയാണ് ചെയ്തത്. അനുവാദമില്ലാതെയാണ് കന്യാസ്ത്രീകൾ കുറവിലങ്ങാട്ടേക്ക് പോയതെന്നും രൂപത വ്യക്തമാക്കി.

ബിഷപ്പ് തെറ്റ് ചെയ്തിട്ടുണ്ടോയെന്ന് കോടതിയാണ് തീർപ്പാക്കേണ്ടതെന്നും വാര്‍ത്താക്കുറിപ്പില്‍ ജലന്ധര്‍ രൂപത വ്യക്തമാക്കുന്നു.

നേരത്തെ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായി നൽകിയ ബലാത്സംഗക്കേസ് അവസാനിക്കുന്നത് വരെ കുറവിലങ്ങാട്ട് മഠത്തിൽ തുടരാൻ ജലന്ധർ രൂപത അനുമതി നൽകിയതായി സേവ് അവർ സിസ്റ്റേഴ്‍സ് (എസ്ഒഎസ്) കോട്ടയം കൂട്ടായ്മ സംഘടിപ്പിച്ച സമ്മേളനത്തിൽ സിസ്റ്റർ അനുപമ വെളിപ്പെടുത്തിയിരുന്നു. ജലന്ധർ രൂപതാ അഡ്മിനിസ്ട്രേറ്റർ ഇക്കാര്യം അറിയിച്ചതായും സിസ്റ്റർ അനുപമ പറഞ്ഞിരുന്നു.

സമരത്തിൽ പങ്കെടുത്ത കന്യാസ്ത്രീമാരെ സ്ഥലം മാറ്റിയതിനെതിരെ വലിയ പ്രതിഷേധമാണുണ്ടായത്. കുറവിലങ്ങാട് മഠത്തിൽ നിന്നുള്ള കന്യാസ്ത്രീമാരെ ജലന്ധർ ഉൾപ്പടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്ക് മാറ്റിയായിരുന്നു സഭ പ്രതികാര നടപടിയെടുത്തത്.

എന്നാൽ നടപടി വൻ വിവാദമായതോടെയാണ് സ്ഥലം മാറ്റ ഉത്തരവ് തൽക്കാലം രൂപതാ അഡ്മിനിസ്ട്രേറ്റർ മരവിപ്പിച്ചത്. കേസ് അവസാനിപ്പിക്കുന്നത് വരെ മഠത്തിൽ തുടരാമെന്ന് അറിയിച്ചതായും സിസ്റ്റർ അനുപമ വ്യക്തമാക്കി.

സിസ്റ്റർ അനുപമ അടക്കം സമര രംഗത്തുണ്ടായിരുന്ന നാല് കന്യാസ്ത്രീകൾ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു.

സമ്മേളനത്തിനിടെ ഗ്ലോബൽ ക്രിസ്ത്യൻ കൗൺസിലിന്റെ നേതൃത്വത്തിൽ ഒരു സംഘം ആളുകൾ ബാനറുകളുമായി കന്യാസ്ത്രീകൾക്കെതിരെ പ്രതിഷേധവുമായി എത്തിയിരുന്നു. ഇതേ തുടർന്നു ഇരു വിഭാഗങ്ങളും തമ്മിൽ രൂക്ഷമായ വാക്കേറ്റവും പരസ്പരം മുദ്രാവാക്യം വിളികളും നടന്നു. പൊലീസ് ഇടപെട്ട് സ്ഥിതി ശാന്തമാക്കി. പ്രതിഷേധക്കാരെ അറസ്റ്റു ചെയ്തു നീക്കി.

Top