ആരോപണം നിഷേധിച്ച് മുംബൈ വ്യവസായി; മാനനഷ്ടത്തിന് കേസ് നല്‍കുമെന്ന് കാപ്പന്‍

മുംബൈ: കോടിയേരി ബാലകൃഷ്ണനെതിരെ എന്‍സിപി നേതാവ് മാണി സി. കാപ്പന്‍ മൊഴി നല്‍കിയെന്ന ഷിബു ബേബിജോണിന്റെ ആരോപണം നിഷേധിച്ച് മുംബൈ വ്യവസായി. കോടിയേരിക്ക് പണം നല്‍കിയിട്ടില്ലെന്ന് ദിനേശ് മേനോന്‍ പറഞ്ഞു. കോടിയേരിയെയും മകനെയും കണ്ടിരുന്നു. പക്ഷേ, അവര്‍ പണം വാങ്ങിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം ഷിബു ബേബി ജോണിന്റെ ആരോപണങ്ങളെ തള്ളി മാണി സി കാപ്പനും രംഗത്തെത്തിയിട്ടുണ്ട്. ഷിബു ബേബി ജോണിനു കിട്ടിയത് വ്യാജ രേഖകളാണ്. സിബിഐക്ക് ഒരു മൊഴിയും നല്‍കിയിട്ടില്ല. താനുമായി ബന്ധപ്പെട്ട് സിബിഐയില്‍ കേസില്ലെന്നും മാണി സി കാപ്പന്‍ അറിയിച്ചു.

ഇതെല്ലാം വീണ്ടും പൊക്കിക്കൊണ്ടുവരുന്നതില്‍ ദുരുദ്ദേശ്യമുണ്ട്. ഇതുസംബന്ധിച്ച് സി.ബി.ഐ. ഡയറക്ടര്‍ക്ക് പരാതി നല്‍കുന്നതിനോടൊപ്പം മാനനഷ്ടത്തിന് കേസ് ഫയല്‍ ചെയ്യുമെന്നും കാപ്പന്‍ പറഞ്ഞു. ഇപ്പോള്‍ ഷിബു ബേബിജോണ്‍ ആരോപണമുന്നയിച്ചത് കോടിയേരിയെ താറടിച്ചുകാണിക്കാനുള്ള ശ്രമമാണെന്നും മാണി സി.കാപ്പന്‍ ആരോപിച്ചു. കോടിയേരി ബാലകൃഷ്ണനെ മാത്രമല്ല, രമേശ് ചെന്നിത്തല,ഉമ്മന്‍ചാണ്ടി തുടങ്ങിയവരെയെല്ലാം ദിനേശ് മേനോന് പരിചയപ്പെടുത്തിയിരുന്നു. ഇക്കാര്യമൊന്നും ആരും പറയുന്നില്ലല്ലോ എന്നും കാപ്പന്‍ ചോദിച്ചു.

കണ്ണൂര്‍ എയര്‍പോര്‍ട്ടിന്റെ ഓഹരി വില്‍പനയുമായി ബന്ധപ്പെട്ട് വ്യവസായി ദിനേശ് ബാബു, കോടിയേരിക്കും മകന്‍ ബിനീഷ് കോടിയേരിക്കും മൂന്ന് കോടി രൂപ കൈക്കൂലി കൊടുത്തുവെന്ന മൊഴി കാപ്പന്‍ സി.ബി.ഐക്ക് മുമ്പാകെ നല്‍കിയെന്നാണ് ഷിബു ബേബി ജോണ്‍ ആരോപിച്ചത്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ രേഖകളും ഷിബു ബേബി ജോണ്‍ പുറത്ത് വിട്ടിട്ടുണ്ട്.

Top