മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ജയലളിതയെ നീക്കാന്‍ ദിനകരന്‍ ശ്രമിച്ചിരുന്നു;പനീര്‍സെല്‍വം

ചെന്നൈ: ജയലളിത മരിച്ചതു മുതല്‍ തമിഴ്നാട്ടില്‍ രാഷ്ടീയ പോരുകള്‍ നേരിടുകയാണ്. ഇപ്പോള്‍ അമ്മ മക്കള്‍ മുന്നേറ്റ കഴകം നേതാവ് ടി ടി വി ദിനകരനെതിരെ ആരോപണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഉപമുഖ്യമന്ത്രി ഒ പനീര്‍സെല്‍വം. ചതിപ്രയോഗത്തിലൂടെ മുഖ്യമന്ത്രി പദത്തിലെത്താന്‍ ശ്രമിച്ചയാളാണു ടി ടി വി ദിനകരനെന്നും ഇതു മുന്‍കൂട്ടി കണ്ടു കൊണ്ടാണ് ജയലളിത ശശികലയെയും ദിനകരനെയും പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയതെന്നും പനീര്‍സെല്‍വം പറഞ്ഞു. മന്നാര്‍ഗുഡിയില്‍ നടന്ന പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയാണ് പനീര്‍സെല്‍വം ഇത്തരം ഒരു പരാമര്‍ശം ഉന്നയിച്ചിരിക്കുന്നത്.

മന്നാര്‍ഗുഡി കുടുംബം കക്ഷിയിലും ഭരണത്തിലും അനാവശ്യ ഇടപെടലുകള്‍ നടത്തിയിരുന്നെന്നും അധികാരത്തില്‍ നിന്നു ജയലളിതയെ
നീക്കി മുഖ്യമന്ത്രി പദം തട്ടിയെടുക്കാന്‍ ദിനകരന്റെ നേതൃത്വത്തില്‍ ഗൂഢാലോചന നടന്നിരുന്നെന്നും അതു കൊണ്ടാണ് അവര്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടത് എന്നാണ് പനീര്‍ ശെല്‍വം ആരോപിച്ചത്.

ശശികലയുടെ സഹോദരന്‍ ദിനകരന്‍ ജയലളിതയുടെ മരണത്തിനുശേഷം മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുക്കാന്‍ തന്നെ നിര്‍ബന്ധിച്ചിരുന്നെന്നും പാര്‍ട്ടിയുടെ ഭാവി മുന്‍നിര്‍ത്തി ആദ്യം നിരസിച്ച സ്ഥാനം പിന്നീട് താന്‍ ഏറ്റെടുക്കുകയായിരുന്നു എന്നും പനീര്‍ശെല്‍വം പറഞ്ഞു. എന്നാല്‍ തന്റെ ധര്‍മയുദ്ധത്തിലൂടെയാണ് ശശികല ജയിലില്‍ പോയതിനു തൊട്ട് പിന്നാലെ മുഖ്യമന്ത്രിസ്ഥാനം സ്വന്തമാക്കാനുള്ള ദിനകരന്റെ ശ്രമം തടയാനായത് എന്നും അദ്ദേഹം വ്യക്തമാക്കി.

Top