Dilma rousseff- impeachment

ബ്രസീലിയ: ബജറ്റ് തിരിമറി ആരോപണത്തില്‍ പ്രസിഡന്റ് ദില്‍മ റൂസെഫിനെതിരായ ഇംപീച്‌മെന്റ് പ്രമേയത്തിന്‍മേല്‍ ബ്രസീല്‍ കോണ്‍ഗ്രസില്‍ ചര്‍ച്ച തുടങ്ങി. അധോസഭയായ ചേംബര്‍ ഓഫ് ഡെപ്യൂട്ടീസിലാണ് ചര്‍ച്ച ആരംഭിച്ചത്. കുറ്റം തെളിയിക്കാതെയുള്ള ഇംപീച്‌മെന്റ് അട്ടിമറിയാണെന്ന് ദില്‍മയെ അനുകൂലിക്കുന്ന അംഗങ്ങള്‍ ആരോപിച്ചു. പ്ലക്കാര്‍ഡുകളുമായാണ് അനുകൂലികള്‍ സഭയിലെത്തിയത്. പ്രമേയത്തില്‍ നാളെ വോട്ടെടുപ്പ് നടക്കും.

അധോസഭയില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ പ്രമേയം പാസായാല്‍ ഉപരിസഭയായ ഫെഡറല്‍ സെനറ്റിന് ദില്‍മയെ കുറ്റവിചാരണ ചെയ്യാം. 513 അംഗ സഭയില്‍ നിലവില്‍ 124 പേരുടെ പിന്തുണയാണ് ദില്‍മക്കുള്ളത്. 338 പേരുടെ പിന്തുണയുള്ള എതിര്‍പക്ഷത്തിന് നാലുപേരുടെ കൂടി പിന്തുണ തരപ്പെടുത്തിയാല്‍ ഇംപീച്‌മെന്റിന് ശുപാര്‍ശ ചെയ്യാം. സെനറ്റിന് പ്രമേയം കൈമാറാന്‍ 342 അംഗങ്ങളുടെ പിന്തുണ വേണം. നിലപാട് വ്യക്തമാക്കാത്ത 51 സാമാജികരെ സ്വാധീനിക്കാനുള്ള ശ്രമങ്ങളാണ് ഇരുപക്ഷവും നടത്തുന്നത്.

ദില്‍മയെ രക്ഷിക്കാന്‍ രാഷ്ട്രീയ ഗുരുവും മുന്‍ പ്രസിഡന്റുമായ ലുല ഡിസില്‍വ രംഗത്തുണ്ട്. അധോസഭ പ്രമേയം പാസാക്കിയാല്‍ സെനറ്റില്‍ പ്രമേയം എത്തും. ഇംപീച്‌മെന്റ് കോണ്‍ഗ്രസ് അംഗീകരിച്ചാല്‍ ദില്‍മയെ ആറുമാസം മാറ്റി നിര്‍ത്തി അന്വേഷണം നടത്തും. ഇതോടെ എതിരാളിയായ വൈസ് പ്രസിഡന്റ് മൈക്കല്‍ ടിമറിന് പ്രസിഡന്റിന്റെ ചുമതല ലഭിക്കും.

ബജറ്റ് അട്ടിമറി കേസില്‍ ദില്‍മ റൂസെഫിനെതിരെ ശക്തമായ പ്രതിഷേധമാണ് കോണ്‍ഗ്രസിന്റെ അകത്തും പുറത്തും ഉയരുന്നത്. ഇംപീച്‌മെന്റ് പ്രമേയത്തിനെതിരെ ദില്‍മ സമര്‍പ്പിച്ച ഹര്‍ജി ബ്രസീല്‍ സുപ്രീംകോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ദില്‍മക്കെതിരായ അഴിമതിയാരോപണങ്ങളും തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങളും രാജ്യത്തെ സാമ്പത്തികനില താറുമാറാക്കിയിട്ടുണ്ട്.

1992ല്‍ അഴിമതി ആരോപണത്തിന്റെ പേരില്‍ പ്രസിഡന്റായിരുന്ന ഫെര്‍ണാഡോ കോളര്‍ പുറത്താക്കപ്പെട്ടതിന് ശേഷം ആദ്യമായാണ് ബ്രസീലില്‍ ഇംപീച്ച്‌മെന്റ് നടപടികള്‍ നടക്കുന്നത്. ഇംപീച്‌മെന്റ് പ്രമേയം പാസായാല്‍ 13 വര്‍ഷം നീണ്ട വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ ഭരണത്തിനാണ് അന്ത്യമാവുക.

Top