ദിലീപിന്റെ ജാമ്യാപേക്ഷ നാളത്തേയ്ക്ക് മാറ്റി

dileep

കൊച്ചി: ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി നാളത്തേക്ക് മാറ്റി. ഫോണ്‍ ക്രൈംബ്രാഞ്ചിന് കൈമാറുന്നതിലും തീരുമാനം നാളെ. ദിലീപ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷന്‍. ദിലീപിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണം, അറസ്റ്റിനുളള വിലക്ക് നീക്കണം. കേസ് നടത്തിപ്പിന് പ്രതി ഉപാധികള്‍ തീരുമാനിക്കുന്ന അവസ്ഥ. ഇത് കേട്ടുകേള്‍വി ഇല്ലാത്തതെന്നും പ്രോസിക്യൂഷന്‍. ദിലീപിന്റെ ഫോണ്‍ ക്രൈംബ്രാഞ്ചിന് കൈമാറണമെന്നും പ്രോസിക്യൂഷന്‍. ഫോണുകള്‍ മുംബൈയിലേക്ക് അയച്ചത് കേസ് അട്ടിമറിക്കാനെന്നും പ്രോസിക്യൂഷന്‍ ആരോപിച്ചു. ഫോണുകള്‍ മാറ്റിയത് നിസഹകരണമായി കാണാമെന്ന് കോടതി നിരീക്ഷിച്ചു.

അതേസമയം, വധഗൂഢാലോചനക്കേസില്‍ നടന്‍ ദിലീപിന്റെതടക്കം ആറു മൊബൈല്‍ ഫോണുകള്‍ ഹൈക്കോടതിക്ക് കൈമാറി. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം മുദ്രവെച്ച പെട്ടിയില്‍ രജിസ്ട്രാര്‍ ജനറലിന് ആണ് ഫോണുകള്‍ കൈമാറിയത്. ദിലീപിന്റെ അഭിഭാഷകന്‍ ഫിലിപ്‌സ് ടി വര്‍ഗീസ് ആണ് രജിസ്ട്രാര്‍ ജനറല്‍ പി കൃഷ്ണകുമാറിന് ഫോണുകള്‍ കൈമാറിയത്. പത്തുമണിയോടെ ഹൈക്കോടതിയില്‍ കൊണ്ടുവന്ന ആറു ഫോണുകളും പത്തേ കാലിനാണ് റജിസ്ട്രാര്‍ ജനറലിന്റെ ഓഫീസില്‍ എത്തിച്ചത്. ദിലീപിന്റെ രണ്ട് ഐഫോണുകളും ഒരു വിവോ ഫോണും ആണ് കൈമാറിയവയില്‍ ഉള്ളത്.

സഹോദരന്‍ അനൂപിന്റെ വാവെ, റെഡ്മി ഫോണുകളും കൈമാറി. ബന്ധുവായ അപ്പു ഉപയോഗിച്ചിരുന്ന വാവെ ആണ് കൈമാറിയതില്‍ ആറാമത്തെ ഫോണ്‍. കോടതിയില്‍ ഹാജരാക്കിയ ഫോണുകളുടെ കാര്യത്തിലും ദിലീപ് വ്യക്തത വരുത്തി. പ്രോസിക്യൂഷന്‍ പട്ടികയിലെ 2,3,4 ക്രമനമ്പറിലുള്ള ഫോണുകളാണ് കൈമാറിയത്. ഒന്നാമതായി പറയുന്ന ഐ ഫോണ്‍ ഏതെന്ന് അറിയില്ലെന്നും പണ്ട് ഉപയോഗിച്ചിരുന്നതോ അന്വേഷണസംഘം പിടിച്ചെടുത്തതോ ആയ ഐ ഫോണ്‍ ആകാമെന്നും ദിലീപ് പറയുന്നു.

Top