അന്വേഷണ സംഘത്തിന് ‘മുഖമടിച്ച് കിട്ടി’ പ്രഹരം, ദിലീപിന് വിദേശത്തേക്ക് പറക്കാം

Dileep

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ നടന്‍ ദിലീപിന് വിദേശത്ത് പോകാന്‍ ഹൈക്കോടതി അനുമതി നല്‍കി.

നാല് ദിവസത്തേക്കാണ് അനുമതി നല്‍കിയിരിക്കുന്നത്. ദിലീപിന്റെ പാസ്‌പോര്‍ട്ട് വിട്ടുനല്‍കണം. വിദേശത്തെ വിലാസം ദിലീപ് നല്‍കണമെന്നും ഹൈക്കോടതി പറഞ്ഞു.

ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷന്‍ ഇന്ന് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.

ജാമ്യത്തിലിറങ്ങിയ ദിലീപ് സാക്ഷികളെ സ്വാധീനിച്ചെന്നാണ് പ്രോസിക്യൂഷന്റെ ആരോപണം. എന്നാല്‍ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് പ്രതിഭാഗം വാദിച്ചു. ഹര്‍ജിയില്‍ വിശദീകരണം തേടി അന്വേഷണ ഉദ്യോഗസ്ഥനെ ഹൈക്കോടതി വിളിപ്പിച്ചിരുന്നു.

ഏഴു ദിവസത്തേക്കു പാസ്‌പോര്‍ട്ട് വിട്ടുനല്‍കാനാണ് ഹൈക്കോടതി അനുമതി നല്‍കിയിരിക്കുന്നത്. അതേസമയം, സാക്ഷികളെ സ്വാധീനിച്ചെന്ന ആരോപണം ഗൗരവമുള്ളതെന്ന് ഹൈക്കോടതി വിലയിരുത്തി.

ദിലീപ് ജാമ്യവ്യവസ്ഥ ലംഘിച്ചിട്ടുണ്ടെങ്കില്‍ പൊലീസിനു മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി പറഞ്ഞു.

കേസിലെ ജാമ്യവ്യവസ്ഥയില്‍ ഇളവ് ആവശ്യപ്പെട്ടാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്.

ദുബായില്‍ പോകാന്‍ പാസ്‌പോര്‍ട്ട് മടക്കി നല്‍കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.

ദിലീപിന്റെ ഹോട്ടല്‍ ശൃംഖലയായ ദേ പൂട്ടിന്റെ ദുബായ് ശാഖ ഉദ്ഘാടനത്തിന് പോവാനാണ് അനുമതി തേടിയിരുന്നത്.

ഈ മാസം ഇരുപത്തിയൊന്‍പതിനാണ് ദേ പുട്ടിന്റെ ദുബായ് ശാഖ ഉദ്ഘാടനം.

കേസില്‍ റിമാന്റില്‍ ആലുവ സബ്ജയില്‍ കഴിയുകയായിരുന്ന ദിലീപിന് കര്‍ശന ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. ജാമ്യം നല്‍കിയതോടെ താരത്തിന്റെ പാസ്‌പോര്‍ട്ട് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

അതേസമയം നടി ആക്രമിക്കപ്പെട്ട കേസില്‍ പൊലീസ് കോടതിയില്‍ നാളെ കുറ്റപത്രം സമര്‍പ്പിക്കും.

നടന്‍ ദിലീപിനെ എട്ടാം പ്രതിയാക്കിയാണ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുക. 11 പ്രതികളാണ് അനുബന്ധ കുറ്റപത്രത്തിലുളളത്.

Top