‘ജനകീയ കോടതിയിൽ’ മാത്രമല്ല . . നിയമ കോടതിയിലും വിജയം, ദിലീപ് പുറത്തേക്ക് . .

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ജനപ്രിയ നായകനെ തുറങ്കിലടച്ച പൊലീസിന് വന്‍ തിരിച്ചടി നല്‍കി ഹൈക്കോടതി ജാമ്യം നല്‍കി.

ബലാത്സംഗ കുറ്റമടക്കം കടുത്ത ശിക്ഷ കിട്ടാവുന്ന കുറ്റങ്ങള്‍ ചുമത്തി തുറങ്കിലടച്ച ദിലീപിന് ഹൈക്കോടതി തന്നെ ജാമ്യം അനുവദിച്ചത് പ്രോസിക്യൂഷന് കനത്ത പ്രഹരമായി.

അന്വേഷണ ഉദ്യോഗസ്ഥരുടെയും പ്രോസിക്യൂഷന്റെയും വാദങ്ങള്‍ കോടതിക്ക് ബോധ്യപ്പെടാത്തതിനാലാണ് ജാമ്യം അനുവദിക്കാന്‍ ഹൈക്കോടതി തയ്യാറായത്.

ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. പാസ്‌പോര്‍ട്ട് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിക്കണം, ഒരു ലക്ഷം രൂപയും കെട്ടിവെയ്ക്കണം, രണ്ട് ആള്‍ ജാമ്യവും വേണം. സാക്ഷികളെ സ്വാധീനിക്കരുത്. അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം എന്നിവയാണ് ഉപാധികള്‍.

ദിലീപിന് ജാമ്യം നല്‍കിയത് അന്വേഷണ സംഘത്തിന് തിരിച്ചടി മാത്രമല്ല വലിയ പ്രത്യാഘാതമുണ്ടാക്കുന്നതുമാണ്. ഇനി തന്നെ കുടുക്കിയത് സംബന്ധിച്ച് ദിലീപ് പറയുന്ന വാക്കുകള്‍ വഴിത്തിരിവാകും.

ദിലീപിനെ വളഞ്ഞിട്ട് ആക്രമിക്കുന്ന മാധ്യമങ്ങള്‍ക്കും ചാനല്‍ സ്റ്റുഡിയോയില്‍ ദിലീപ് വധം നടപ്പാക്കുന്ന ‘നിഷ്പക്ഷ’ പ്രമുഖര്‍ക്കും കനത്ത തിരിച്ചടി കൂടിയാണിത്.

ദിലീപിന്റെ പേര് താന്‍ ആരോടും പറഞ്ഞിട്ടില്ലന്നും, വ്യക്തി വൈരാഗ്യം ഉണ്ടായിട്ടില്ലന്നും ആക്രമിക്കപ്പെട്ട നടി തന്നെ നേരത്തെ തുറന്ന് പറഞ്ഞിരുന്നു.

കേസില്‍ കഴിഞ്ഞയാഴ്ച്ച വാദം പൂര്‍ത്തിയായിരുന്നു. ജസ്റ്റിസ് സുനില്‍ തോമസാണ് ജാമ്യം അനുവദിച്ചത്.

കഴിഞ്ഞ നാലു തവണയും ദിലീപിന് ജാമ്യം നിഷേധിച്ചിരുന്നു. 85 ദിവസമായി ദിലീപ് ജയിലിലായിരുന്നു.

ദിലീപിന്റെ ജാമ്യാപേക്ഷ തള്ളണമെന്ന് പ്രോസിക്യൂഷന്‍ ശക്തമായി കോടതിയില്‍ വാദിച്ചിരുന്നു. സ്ഥിതിഗതികളില്‍ മാറ്റമില്ലെന്ന് പൊലീസും റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍ ഈ വാദങ്ങളെല്ലാം കോടതി തള്ളിക്കളയുകയായിരുന്നു.

പള്‍സര്‍ സുനിക്ക് ദിലീപ് നല്‍കിയത് ഒന്നരക്കോടിയുടെ ക്വട്ടേഷനായിരുന്നുവെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ അറിയിച്ചിരുന്നു. പൊലീസ് പിടിച്ചാല്‍ 3 കോടി നല്‍കാമെന്ന് പള്‍സര്‍ സുനിയോട് ദിലീപ് പറഞ്ഞിരുന്നുവെന്നാണ് പ്രോസിക്യൂഷന്‍ ആരോപിച്ചിരുന്നത്.

ക്വട്ടേഷന്‍ തുക വാങ്ങിയത് ശേഷം കീഴടങ്ങാന്‍ ആയിരുന്നു സുനിയുടെ പദ്ധതി. ക്വട്ടേഷന്‍ വിജയിച്ചിരുന്നെങ്കില്‍ ദിലീപിന് 65 കോടിയുടെ നേട്ടമുണ്ടാകുമായിരുന്നുവെന്നും പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു.

നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ എവിടെയെന്ന് ഹൈക്കോടതി ചോദിച്ചു. ഫോണ്‍ കണ്ടെടുക്കാനുള്ള ശ്രമം നടക്കുകയാണ് എന്നായിരുന്നു വിചിത്ര വാദം.

ദിലീപിന്റെ ജാമ്യാപേക്ഷയിലെ പ്രധാന വാദങ്ങള്‍ ഇവയൊക്കെയാണ് . .

1. സിനിമയിലെ ഒരു വിഭാഗം തനിക്കെതിരെ ഗൂഢാലോചന നടത്തി.
2. പള്‍സര്‍ സുനിയെ ഒരിക്കല്‍ പോലും കണ്ടിട്ടില്ല
3. ഫെബ്രുവരി 19ന് എറണാകുളം ഡര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംഭവത്തിന്റെ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കണമെന്ന് മഞ്ജു വാര്യര്‍ പറഞ്ഞു. ഇത് തനിക്കെതിരെയാണെന്ന് മാദ്ധ്യമങ്ങളും സമൂഹ മാദ്ധ്യമങ്ങളും പ്രചരിപ്പിച്ചു.
4. 140 സിനിമകളിലഭിനയിച്ച് ജനപ്രിയനായ തന്നെ ഒറ്റരാത്രി കൊണ്ട് അവര്‍ വില്ലനാക്കി.
5. മൊബൈല്‍ ഫോണ്‍ നശിപ്പിച്ചുവെന്ന് കണ്ടെത്തി രണ്ട് അഭിഭാഷകരെ കേസില്‍ പ്രതിയാക്കി. നേരത്തേ ജാമ്യം നിഷേധിക്കാന്‍ കാരണമായ ഈ സാഹചര്യങ്ങള്‍ മാറി.
6. സിനിമാ രംഗത്തെ പ്രശ്‌നങ്ങളില്‍ ശക്തമായ നിലപാടെടുത്തത് ശത്രുക്കളെ ഉണ്ടാക്കി. 2016 ലെ ക്രിസ്മസ് കാലത്ത് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ സമരത്തിലായി. ലിബര്‍ട്ടി ബഷീര്‍ സ്വന്തമെന്ന പോലെയാണ് സംഘടന കൊണ്ടു നടന്നത്. തിയേറ്റര്‍ ഉടമ കൂടിയായ താനുള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് ഫിയോക്ക് എന്നപേരില്‍ പുതിയ സംഘടനയുണ്ടാക്കി. ഇതേത്തുടര്‍ന്ന് ലിബര്‍ട്ടി ബഷീര്‍ തനിക്കെതിരെ വിഷം തുപ്പാന്‍ തുടങ്ങി.
7. പരാതിക്കാരിയോ സാക്ഷികളോ കേസില്‍ തനിക്കു പങ്കുണ്ടെന്ന് പറഞ്ഞിട്ടില്ല.

ഡി.ജി.പിക്കും ശ്രീകുമാര്‍ മേനോനും എതിരെ ആരോപണങ്ങള്‍

ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ, ചലച്ചിത്ര താരം മഞ്ജു വാര്യര്‍, പരസ്യ ചിത്ര സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ തുടങ്ങിയവര്‍ക്കെതിരെയും ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. അതിങ്ങനെ: ഏപ്രില്‍ 10ന് വൈകിട്ട് ബംഗളൂരുവിലേക്കുള്ള യാത്രയ്ക്കിടെ നാദിര്‍ഷയെ വിഷ്ണു എന്നു പരിചയപ്പെടുത്തി ഒരാള്‍ ഫോണില്‍ വിളിച്ചിരുന്നു. പള്‍സര്‍ സുനി പറഞ്ഞിട്ടാണ് വിളിക്കുന്നതെന്നും നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ പേരു പറയാന്‍ സിനിമാ രംഗത്തെ ചിലര്‍ സുനിയെ നിര്‍ബന്ധിക്കുന്നുവെന്നും പറഞ്ഞാണ് ഫോണ്‍ വിളിച്ചത്.

രണ്ടു നടന്‍മാരുടെയും ഒരു നടിയുടെയും ഒരു സംവിധായകന്റെയും പേരു പറഞ്ഞു. ഇതു റെക്കാഡ് ചെയ്ത നാദിര്‍ഷ തനിക്ക് അയച്ചു നല്‍കി. അന്നു തന്നെ ഡി.ജി.പിയായിരുന്ന ലോക്‌നാഥ് ബെഹ്‌റയെ മൊബൈലില്‍ വിളിച്ച് ഇക്കാര്യം അറിയിച്ചു. മാത്രമല്ല, വോയ്‌സ് ക്‌ളിപ്പ് വാട്ട്‌സ് ആപ്പില്‍ അയച്ചു കൊടുക്കുകയും ചെയ്തു. പിന്നീട് ഷൂട്ടിംഗിന്റെ തിരക്കിനിടെ അപ്പുണ്ണിക്ക് വന്നതടക്കമുള്ള ഫോണ്‍ കാളുകളുടെ വിവരങ്ങള്‍ ഏപ്രില്‍ 18, 20, 21 തീയതികളില്‍ ഡി.ജി.പിയെ വിളിച്ച് അറിയിച്ചു. വിവരങ്ങള്‍ വാട്ട്‌സ് ആപ്പിലൂടെ നല്‍കുകയും ചെയ്തു.

ഏപ്രില്‍ 16ന് ‘പ്രൊഫ. ഡിങ്കന്‍’ എന്ന തന്റെ ചിത്രത്തിന്റെ പൂജാചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ ഡി.ജി.പിയോട് ഇക്കാര്യങ്ങള്‍ വിശദീകരിക്കുകയും ചെയ്തു. പരാതി എഴുതി നല്‍കാന്‍ അദ്ദേഹം നിര്‍ദ്ദേശിച്ചു. ഏപ്രില്‍ 20ന് അളിയനായ സൂരജ് മുഖേന ഇ മെയില്‍ പരാതി നല്‍കി. ചലച്ചിത്ര നിര്‍മ്മാതാവായ രഞ്ജിത്ത് മുഖേന രേഖാമൂലമുള്ള പരാതിയും ഡി.ജി.പിക്കു നല്‍കി. ഡി.ജി.പി തന്റെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദ്ദേശിച്ചില്ലെന്നും ഹര്‍ജിയില്‍ ദിലീപ് വ്യക്തമാക്കിയിരുന്നു.

സന്ധ്യയ്‌ക്കെതിരെയും ആരോപണം

ആദ്യം തന്നെ ബ്‌ളാക്ക് മെയില്‍ ഭീഷണിയുണ്ടായിട്ടും ഏപ്രില്‍ 22 നാണ് ദിലീപ് പരാതി നല്‍കിയതെന്ന് നേരത്തേ പൊലീസ് പറഞ്ഞിരുന്നു. നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട നടിയുമായി കേസന്വേഷണത്തിന്റെ മേല്‍നോട്ടം വഹിക്കുന്ന എ.ഡി.ജി.പി സന്ധ്യയ്ക്ക് അടുപ്പമുണ്ട്. തനിക്കെതിരായ അന്വേഷണ നടപടികളെക്കുറിച്ച് അന്വേഷണ സംഘത്തലവന്‍ ദിനേന്ദ്ര കശ്യപിന് അറിവുണ്ടായിരുന്നില്ലെന്നും ഹര്‍ജിയില്‍ ദിലീപ് ആരോപിക്കുന്നു.

ചോദ്യം ചെയ്യലിനിടെ കാമറ ഓഫാക്കി

തന്നെ ചോദ്യം ചെയ്തപ്പോള്‍ പരസ്യചിത്ര സംവിധായകനായ ശ്രീകുമാര്‍ മേനോന് തന്റെ ജീവിതത്തിലുള്ള പ്രതിനായക വേഷത്തെക്കുറിച്ച് വിശദമായി പറഞ്ഞു. മുന്‍ ഭാര്യ മഞ്ജു വാര്യരുമായി അദ്ദേഹത്തിനുള്ള ബന്ധത്തെക്കുറിച്ചും തന്നെക്കുറിച്ചുള്ള വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതില്‍ ശ്രീകുമാര്‍ മേനോനു ബന്ധമുണ്ടെന്ന സംശയത്തെക്കുറിച്ചും ചോദ്യം ചെയ്യലില്‍ വിശദീകരിച്ചിരുന്നു. ഈ നേരമത്രയും ചോദ്യം ചെയ്യല്‍ വീഡിയോ കാമറയില്‍ ചിത്രീകരിച്ചിരുന്നെങ്കിലും ഇക്കാര്യങ്ങള്‍ പറയുമ്പോള്‍ കാമറ ഓഫായെന്ന് കണ്ടു. ഇക്കാര്യം അധികൃതരെ അറിയിച്ചെങ്കിലും അവരുടെ പ്രതികരണം സംശയാസ്പദമായിരുന്നു.

വന്‍കിട മാദ്ധ്യമ കോര്‍പറേറ്റുകളുമായി ഉള്‍പ്പെടെ അടുത്ത ബന്ധമുള്ള വ്യക്തിയാണ് ശ്രീകുമാര്‍ മേനോന്‍. ഒരുപാടു വ്യവസായ ബന്ധങ്ങളുള്ള ശ്രീകുമാര്‍ മേനോനു തന്നോടു ശത്രുതയുണ്ട്. സമരം പരാജയപ്പെട്ടതോടെ ലിബര്‍ട്ടി ബഷീറും തനിക്കെതിരെ തിരിഞ്ഞെന്നും ദിലീപ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Top