ഫോറന്‍സിക് റിപ്പോര്‍ട്ട് കൈമാറി . . . ദിലീപിന് ഫലം നിര്‍ണ്ണായകമാകും

കൊച്ചി : കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ ദൃശ്യങ്ങളുടെ ആധികാരികത സംബന്ധിച്ച റിപ്പോര്‍ട്ട് വിചാരണ കോടതിക്ക് കൈമാറി. ചണ്ഡീഗഢിലെ സെന്‍ട്രല്‍ ഫോറന്‍സിക് ലാബ് (സി.എഫ്.എസ്.എല്‍.) തയാറാക്കിയ റിപ്പോര്‍ട്ട് മുദ്രവച്ച കവറില്‍ ശനിയാഴ്ച്ചയാണ് വിചാരണക്കോടതിക്കു കൈമാറിയത്.

എറണാകുളം അഡീഷണല്‍ സെഷന്‍സ് പ്രത്യേക കോടതി ഇന്നു റിപ്പോര്‍ട്ട് പരിഗണിക്കും. റിപ്പോര്‍ട്ട് തയാറാക്കിയ സയന്റിസ്റ്റുകളോടു ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

ഫോറന്‍സിക് റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ ദിലീപുമായി ബന്ധപ്പെട്ട ക്രോസ് വിസ്താരം ആരംഭിക്കാവൂ എന്നു സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. അതിനാല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച സ്ഥിതിക്കു ഒന്നാം സാക്ഷിയായ നടിയുടെ ക്രോസ് വിസ്താരം ഈയാഴ്ച തന്നെ നടക്കും. നടിയുടെ വിസ്താരം കഴിഞ്ഞ 30 നു ആരംഭിച്ചിരുന്നു. മൂന്നാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നു സുപ്രീംകോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് വേഗത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്.

ഫോറന്‍സിക് വിദഗ്ധന്റെ സാന്നിധ്യത്തില്‍ എട്ടു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ദൃശ്യം പരിശോധിച്ച ശേഷമാണു ലാബിനു കൈമാറേണ്ട ചോദ്യാവലി ദിലീപിന്റെ അഭിഭാഷകര്‍ തയാറാക്കിയത്. ആക്രമണ ദൃശ്യങ്ങളില്‍ കൃത്രിമത്വം നടന്നിട്ടുണ്ടോ എന്നതു സെന്‍ട്രല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറി ഉള്‍പ്പടെയുള്ള സ്വതന്ത്ര ഏജന്‍സികളെ കൊണ്ടു പരിശോധിപ്പിക്കാന്‍ സുപ്രീം കോടതി നേരത്തെ ദിലീപിന് അനുമതി നല്‍കിയിരുന്നു.

സി.എഫ്.എസ്.എല്‍. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രോസിക്യുഷന്‍ സാക്ഷികളെ വിസ്തരിക്കാം. അതേസമയം, പീഡനദൃശ്യമടങ്ങിയ വീഡിയോ ജഡ്ജിയുടെ സാന്നിധ്യത്തില്‍ പ്രതികളും അഭിഭാഷകരും അന്വേഷണ ഉദ്യോഗസ്ഥരും പ്രോസിക്യൂട്ടറും ചേര്‍ന്നു ഇന്നു പരിശോധിക്കും. പത്തു പ്രതികളാണുള്ളത്. അതില്‍ ആറുപേരാണു നേരിട്ടു കുറ്റകൃത്യത്തില്‍ പങ്കെടുത്തതെന്നു കുറ്റപത്രത്തില്‍ പറയുന്നു.

എട്ടാം പ്രതി ദിലീപുമായി ഗൂഢാലോചന നടത്തിയാണു പ്രതികള്‍ കൃത്യം നടത്തിയതെന്നും കുറ്റപത്രം പറയുന്നു. തെളിവു നശിപ്പിച്ചതാണു മറ്റു പ്രതികള്‍ക്കെതിരേയുള്ള കുറ്റം. വിടുതല്‍ ഹര്‍ജി തള്ളിയ ഹൈക്കോടതി വിധിക്കെതിരേ ദിലീപ് നല്‍കിയ ഹര്‍ജി സെന്‍ട്രല്‍ ഫോറന്‍സിക് ലാബ് റിപ്പോര്‍ട്ട് ലഭിച്ച ശേഷം പരിഗണിക്കാനായി സുപ്രീം കോടതി മാറ്റിയിട്ടുണ്ട്. റിപ്പോര്‍ട്ടില്‍ അനുകൂലമായ പരാമര്‍ശം ഉണ്ടാകുമെന്ന വിശ്വാസത്തിലാണു ദിലീപ്.

കേസില്‍ ഒട്ടേറെ വാദങ്ങളാണ് ദിലീപ് മുന്നോട്ട് വച്ചത്. ഓടുന്ന വാഹനത്തിലാണ് നടി ആക്രമിക്കപ്പെട്ടത് എന്നാണ് പറയുന്നത്. എന്നാല്‍ ദൃശ്യങ്ങള്‍ നിര്‍ത്തിയിട്ട വാഹനത്തിലേതാണ്. എഡിറ്റ് ചെയ്ത ദൃശ്യങ്ങളുടെ പകര്‍പ്പാണ് അഭിഭാഷകനെ കാണിച്ചത്. ഇതില്‍ കൃത്രിമം ഉണ്ട്. വീഡിയോയിലെ സ്ത്രീ ശബ്ദം നടിയുടേതല്ല. നടിയുടെ ഒഴികെ മറ്റുള്ളവരുടെ മുഖം വ്യക്തമല്ല തടങ്ങിയവയാണ് ദിലീപ് കോടതിയില്‍ ഉന്നയിച്ച വാദങ്ങള്‍.

Top