നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് തിരിച്ചടി; അതിജീവിതയുടെ ഹര്‍ജിയില്‍ വാദം മാറ്റില്ലെന്ന് ഹൈക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് തിരിച്ചടി. അതിജീവിതയുടെ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് മാറ്റണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. ദിലീപിന്റെ ഉപഹര്‍ജി അംഗീകരിക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. അന്വേഷണം വേണമെന്നതില്‍ മറ്റാര്‍ക്കും പരാതിയില്ലല്ലോ ദിലീപിന് മാത്രം എന്താണ് പരാതി എന്നും കോടതി ചോദിച്ചു. അന്വേഷണം മുന്നോട്ടുകൊണ്ടുപോകുകയാണെന്ന് സര്‍ക്കാരും വ്യക്തമാക്കി.

ലൈംഗിക അതിക്രമക്കേസുകളിലെ തെളിവുകള്‍ സുരക്ഷിതമായി സൂക്ഷിക്കുന്നതില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചു. ഇതിനായി അമിക്കസ് ക്യൂറിയെയും നിയമിച്ചു. അതിജീവിതയുടെ ഹര്‍ജിയില്‍ വാദം നടക്കവേ ദൃശ്യങ്ങള്‍ ചോര്‍ന്നതിന്റെ ഗൗരവം കോടതിയെ ബോധിപ്പിച്ചിരുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പൊതുമാര്‍ഗനിര്‍ദേശം സമര്‍പ്പിക്കാനാണ് അമിക്കസ് ക്യൂറിയെ നിയോഗിച്ചത്. അതിജീവിതയുടെ ഹര്‍ജി വിധി പറയനായി മാറ്റി.

കേസില്‍ കോടതിയെ സഹായിക്കാന്‍ അമിക്കസ് ക്യുറിയെ നിയോഗിച്ചു. അഡ്വ രഞ്ജിത്ത് മാറാര്‍ ആണ് അമികസ് ക്യൂറി. ഫോറന്‍സിക് റിപ്പോര്‍ട്ട് അവഗണിക്കണെമന്നാണോ ദിലീപ് പറയുന്നതെന്ന് അതിജീവിത കോടതിയില്‍ ചോദിച്ചിരുന്നു. മെമ്മറി കാര്‍ഡ് ചോര്‍ന്നതില്‍ കോടതി സ്വമേധയാ ഇടപെടണമെന്ന് അതിജീവിത ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. മെമ്മറി കാര്‍ഡ് ചോര്‍ന്നതില്‍ പ്രഥമദൃഷ്ട്യാ തന്നെ തെളിവുകളുണ്ട്. ഇര എന്ന നിലയില്‍ തന്റെ മൗലികാവകാശം സംരക്ഷിക്കപ്പെടണം. മെമ്മറി കാര്‍ഡ് ചോര്‍ത്തിയ പ്രതികളെ ഉണ്ടെങ്കില്‍ കണ്ടെത്തണം. മെമ്മറി കാര്‍ഡ് ആരോ മനപ്പൂര്‍വ്വം പരിശോധിച്ചിട്ടുണ്ട്. അതില്‍ നടപടി ഉണ്ടാകണം. വിചാരണ വൈകിക്കാനല്ല ഹര്‍ജി. വിചാരണ പൂര്‍ത്തിയാക്കാനുളള സമയം സുപ്രീം കോടതി നീട്ടി നല്‍കിയിട്ടുണ്ടെന്നും അതിജീവിത കോടതിയില്‍ പറഞ്ഞിരുന്നു.

നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാര്‍ഡ് ചോര്‍ന്ന സംഭവത്തില്‍ കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലെ വാദം മാറ്റി വെക്കണമെന്നാണ് ദിലീപിന്റെ ആവശ്യം. കേസില്‍ വാദം കേട്ട ജഡ്ജി വിധി പറയുന്നത് തടയുക എന്നതാണ് അതിജീവിതയുടെ ഹര്‍ജിയുടെ ഉദ്ദേശം. സാക്ഷികളെ വീണ്ടും വിസ്തരിച്ചും പ്രോസിക്യൂട്ടര്‍മാരെ ഒഴിവാക്കിയും വിചാരണ ഒരു വര്‍ഷം തടസപ്പെടുത്തി. ഹര്‍ജിയില്‍ വാദം നടക്കുന്നത് വിചാരണയെ ബാധിക്കും. കേസില്‍ എഫ്എസ്എല്‍ അധികൃതരുടെ സാക്ഷി വിസ്താരം നടക്കുന്നുണ്ട്. വാദം മാറ്റിവെക്കെണ്ടതിന്റെ കാരണം സീല്‍ഡ് കവറില്‍ ഹാജരാക്കാമെന്നും ദിലീപ് കോടതിയെ അറിയിച്ചു.

Top