വധഗൂഢാലോചന കേസ് സിബിഐ അന്വേഷിക്കേണ്ടതില്ല; അന്വേഷണത്തില്‍ ആര്‍ക്കും പരാതിയില്ലെന്നും സര്‍ക്കാര്‍

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസ് സി ബി ഐ യ്ക്ക് വിടേണ്ടെന്ന് സര്‍ക്കാര്‍. ഇക്കാര്യം പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ അറിയിച്ചുു. അന്വേഷണത്തില്‍ ആര്‍ക്കും പരാതി ഇല്ല. തുറന്ന മനസോടെ ആണ് അന്വേഷണം നടക്കുന്നത്. : അന്വേഷണം നിഷ്പക്ഷവുമാണ്. അന്വേഷണത്തിലെ കാലതാമസം എഫ് ഐ ആര്‍ റദ്ദാക്കാനുള്ള കാരണമല്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഈ സാഹചര്യത്തില്‍ അന്വേഷണ ഏജന്‍സിയെ മാറ്റണം എന്ന് ആവശ്യപ്പെടാന്‍ ആകില്ലെന്നും പ്രോസിക്യൂഷന്‍ നിലപാടടെുത്തു.

വധഗൂഢാലോചനക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടന്‍ ദിലീപ് നല്‍കിയ ഹര്‍ജിയില്‍ പരിഗണിക്കവേ കേസ് സി ബി ഐയ്ക്ക് കൈമാറിക്കൂടെ എന്ന് ഹൈക്കോടതി ചോദിച്ചിരുന്നു. എഫ് ഐ ആര്‍ റദ്ദാക്കുന്നില്ലെങ്കില്‍ കേസ് സി ബി ഐക്കു വിടണമെന്ന് ആയിരുന്നു ദിലീപിന്റെ മറ്റൊരാവശ്യം.

കഴിഞ്ഞ ദിവസം വാദം നടക്കവെ വെറും വാക്ക് പറഞ്ഞത് ഗൂഢാലോചന ആകുമോ എന്നതടക്കമുള്ള ചില ചോദ്യങ്ങള്‍ ജസ്റ്റിസ് സിയാദ് റഹ്മാന്‍ ഉന്നയിച്ചിരുന്നു. എന്നാല്‍, ദിലീപിനെതിരെ കൃത്യമായി തെളിവുകളുണ്ടെന്നും ബാലചന്ദ്ര കുമാറിന്റെ മൊഴിയടക്കം ഇക്കാര്യം സ്ഥിരീകരിക്കുന്നതാണെന്നായിരുന്നു പ്രോസിക്യൂഷന്റെ മറുപടി.

വധഗൂഢാലോചനക്കേസിന്റെ പേരില്‍ പൊലീസ് തന്നെ പീഡിപ്പിക്കുന്നുവെന്നാണ് ദിലീപിന്റെ വാദം. മാത്രവുമല്ലാ, കേസിന്റെ പേരില്‍ പല തവണ തന്റെ വീട്ടില്‍ റെയ്ഡ് നടന്നുവെന്നും കുടുംബാംഗങ്ങളെയടക്കം പ്രതികളാക്കി ക്രൈംബ്രാഞ്ച് കള്ളക്കഥകള്‍ മെനയുകയാണെന്നും ദിലീപിന്റെ അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ഇന്നലെ നടന്ന വാദത്തില്‍ ഗൂഢാലോചനയുടെ അടിസ്ഥാനത്തില്‍ ഒരു കുറ്റകൃത്യം ചെയ്യേണ്ടേയെന്നും കോടതി ചോദിച്ചു. ദിലീപ് പറഞ്ഞത് വെറും വാക്കല്ലെന്ന് പ്രോസിക്യൂഷന്‍ മറുപടി നല്‍കി.

വധഗൂഢാലോചനയ്ക്ക് തെളിവുകളുണ്ട്. സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ഓഡിയോകളും തെളിവുകളും കൈമാറിയിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി. അങ്ങനെയെങ്കില്‍ കേസില്‍ ബാലചന്ദ്രകുമാര്‍ എന്തുകൊണ്ട് ഫസ്റ്റ് ഇന്‍ഫോര്‍മര്‍ ആയില്ലെന്ന് കോടതി ചോദിച്ചു. കേസിന്റെ പേരില്‍ തന്നെ പീഡിപ്പിക്കുകയാണെന്ന് ദിലീപ് കോടതിയില്‍ ആരോപിച്ചു.

തനിക്കെതിരെ പ്രഥമ ദൃഷ്ട്യ തെളിവുകളില്ലെന്ന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. അന്വേഷണ സംഘം തന്നെയും കുടുംബത്തെയും കൂട്ടത്തോടെ പ്രതിയാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. തന്റെ 87 വയസ്സുള്ള അമ്മയുടെ മുറിയില്‍ പോലും പരിശോധനയുടെ പേരില്‍ പൊലീസ് കയറിയിറങ്ങിയെന്ന് ദിലീപ് കോടതിയില്‍ പറഞ്ഞു. വീട്ടില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നിരന്തരം റെയ്ഡ് നടത്തുകയാണെന്നും ദിലീപ് പരാതിപ്പെട്ടു.

Top