ദിലീപും പൊലീസും പറയുന്നത് ശരി, കാര്യങ്ങള്‍ വ്യക്തമായി കോടതിയില്‍ ബോധിപ്പിക്കും ; ബെഹ്‌റ

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കസ്റ്റഡിയില്‍ കഴിയുന്ന നടന്‍ ദിലീപ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ ഉന്നയിച്ച ആക്ഷേപങ്ങള്‍ക്ക് കോടതിയില്‍ മറുപടി നല്‍കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ.

പള്‍സര്‍ സുനി ദിലീപിനെ വിളിച്ചതില്‍ പരാതി ലഭിച്ചിരുന്നുവെന്നും എപ്പോള്‍ എങ്ങനെ പരാതി നല്‍കിയെന്നത് കോടതിയെ അറിയിക്കുമെന്നും ബെഹ്‌റ മാധ്യമങ്ങളോട് പറഞ്ഞു.

ദിലീപും പൊലീസും പറയുന്നത് ശരിയാണെന്നും ബെഹ്‌റ പറഞ്ഞിരുന്നു. ആരു പറയുന്നതാണു കൂടുതല്‍ ശരിയെന്നു പരസ്യമായി പറയാനാകില്ല. കേസ് കോടതിയുടെ പരിഗണനയിലാണ്. അതിനാല്‍ അതു കോടതിയലക്ഷ്യമാകും. എന്നാല്‍ സംഭവം വിശദമാക്കി പൊലീസ് ഉടന്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കുമെന്നും ബെഹ്‌റ അറിയിച്ചു.

നടിയെ തട്ടിക്കൊണ്ടുപോയ പള്‍സര്‍ സുനി തനിക്കു ജയിലില്‍ നിന്നു കത്തയച്ച കാര്യം അന്നു തന്നെ ഡിജിപി ബെഹ്‌റയെ ഫോണിലൂടെയും വാട്‌സാപ്പിലൂടെയും അറിയിച്ചെന്നും രണ്ടു ദിവസം കഴിഞ്ഞു രേഖാമൂലം പരാതി നല്‍കിയെന്നുമാണു ദിലീപ് കോടതിയെ അറിയിച്ചത്. എന്നാല്‍ സംഭവം നടന്ന് 20 ദിവസം കഴിഞ്ഞാണു പരാതിപ്പെട്ടത് എന്നായിരുന്നു പൊലീസിന്റെ വാദം.

ദിലീപ് സംഭവവുമായി ബന്ധപ്പെട്ടു നിരീക്ഷണത്തിലായിരുന്നു. അങ്ങനെയുള്ള ഒരാളില്‍ നിന്നു പരാതി ലഭിച്ചാല്‍ അതു സംബന്ധിച്ച പല കാര്യങ്ങളും പൊലീസിന് അന്വേഷിക്കേണ്ടതുണ്ട്. എന്തെങ്കിലും കാര്യങ്ങളില്‍ സംശയം തോന്നിയാല്‍ പലതും കൂടുതല്‍ അന്വേഷിക്കേണ്ടി വരും. അതും പൊലീസ് ചെയ്തിട്ടുണ്ട്. ഏതായാലും ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരണത്തിനില്ലെന്നും ബെഹ്‌റ വ്യക്തമാക്കി.

Top