ദേശീയ-സംസ്ഥാന പാതകളുടെ ശോചനീയാവസ്ഥ: ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

കൊച്ചി: കേരളത്തിലെ ദേശീയ-സംസ്ഥാന പാതകളുടെ ശോചനീയാവസ്ഥ സംബന്ധിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ദേശീയ പാതാ റോഡുകളും സംസ്ഥാന പാതകളും നന്നാക്കാത്ത ഉദ്യോഗസ്ഥ നിലപാടിനെതിരെ ഹൈക്കോടതി കഴിഞ്ഞ ദിവസം കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു. സംസ്ഥാന റോഡുകള്‍ നന്നാക്കാന്‍ വേഗത്തിലുളള നടപടി സ്വീകരിച്ചുവരികയാണെന്ന് സര്‍ക്കാര്‍ മറുപടി നല്‍കിയിരുന്നു. ഇക്കാര്യത്തിലെ തുടര്‍ നടപടികളും സര്‍ക്കാര്‍ ഇന്ന് ഹൈക്കോടതിയെ അറിയിക്കും. റോഡുകളിലെ കുഴിയടക്കണമെങ്കില്‍ ‘കെ – റോഡ്’എന്ന് പേരിടണോയെന്ന് ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍ പരിഹസിക്കുന്ന കാഴ്ചവരെ ഉണ്ടായി.

നിര്‍മാണം നടത്തി ആറുമാസത്തിനകം റോഡ് പൊട്ടിപ്പൊളിഞ്ഞാല്‍ വിജിലന്‍സ് കേസെടുക്കുകയാണ് വേണ്ടതെന്നും സിംഗിള്‍ ബെഞ്ച് നിരീക്ഷിച്ചിരുന്നു. ആറ് മാസത്തിനകം റോഡുകള്‍ തകര്‍ന്നാല്‍ ഉദ്യോഗസ്ഥര്‍ക്കും കരാറുകാരനുമെതിരെ നടപടിയെടുക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു. കൊച്ചി കോര്‍പറേഷന്‍ പരിധിയിലേതടക്കം നിരവധി റോഡുകള്‍ പൊട്ടിപ്പൊളിഞ്ഞത് സംബന്ധിച്ച ഹര്‍ജികള്‍ പരിഗണിക്കുമ്പോഴാണ് ഹൈക്കോടതിയുടെ വിമര്‍ശനം. സുരക്ഷിത യാത്രയ്ക്കുതകുന്ന നല്ല റോഡ് ജനങ്ങളുടെ അവകാശമാണെന്ന് കോടതി പറഞ്ഞിരുന്നു.

Top