ഡിജിറ്റൽ ഇടപാടുകൾ പ്രഖ്യാപനത്തിൽ മാത്രം ; ജനങ്ങൾ ആശ്രയിക്കുന്നത് നോട്ടുകളെ

ന്യൂഡൽഹി: രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ പണമിടപാടുകളിൽ നിന്ന് ഡിജിറ്റല്‍ ഇടപാടുകളിലേക്ക് മാറ്റുകയാണ് നോട്ട് നിരോധനം നടപ്പാക്കുന്നതിന്റെ ലക്ഷ്യങ്ങളിൽ ഒന്നായി കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നത്

നോട്ട് അസാധുവാക്കിയിട്ട് ഒരു വര്‍ഷം കഴിഞ്ഞു എന്നാല്‍ ഡിജിറ്റല്‍ ഇടപാടുകളില്‍ കാര്യമായ വര്‍ദ്ധനയുണ്ടാക്കിയില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

നോട്ട് അസാധുവാക്കുന്നതിലൂടെ കള്ളപ്പണം തടയുക എന്ന ലക്ഷ്യമാണ് ആദ്യം കേന്ദ്ര സർക്കാർ പറഞ്ഞിരുന്നത്, തുടർന്ന് രാജ്യത്തെ ഡിജിറ്റൽ എക്കോണമിയാക്കുകയാണ് മറ്റൊരു ലക്ഷ്യമെന്നും സർക്കാർ വ്യക്തമാക്കി.

ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന് കോടികള്‍ ചെലവിട്ടുള്ള പരസ്യങ്ങളും പ്രചാരണങ്ങളും സര്‍ക്കാര്‍ നടത്തി.

ബീം ആപ്പ് പോലുള്ള സംവിധാനങ്ങളും ആരംഭിച്ചു. പക്ഷെ നോട്ട് അസാധുവക്കലിന് മുന്‍പ് ഡിജിറ്റല്‍ ഇടപാടുകളില്‍ ഉണ്ടായ വര്‍ദ്ധനക്കപ്പുറത്ത് പുതിയ ഒരു വളര്‍ച്ചയും നോട്ട് അസാധുവാക്കിയതിന് ശേഷമുണ്ടായിട്ടില്ല എന്നാണ് കണക്കുകള്‍ പറയുന്നത്.

2011ന് ശേഷം റീടെയില്‍ വ്യാപാര രംഗത്തെ ഡിജിറ്റല്‍ പണമിടപാടുകള്‍ ശരാശരി 40 ശതമാനത്തിന് മുകളില്‍ വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തിയിരുന്നു.

2011-12 മുതല്‍ 2012-13 വരെയുള്ള സാമ്പത്തിക വര്‍ഷത്തില്‍ 53 ശതമാനം വളര്‍ച്ചയായിരുന്നു ഡിജിറ്റല്‍ പണമിടപാടില്‍ ഉണ്ടായിരുന്നത്.

2013-14 മുതല്‍ 2014-15 വരെയുള്ള വര്‍ഷത്തില്‍ ഇത് 49 ശതമാനമായി കുറഞ്ഞു. നോട്ട് അസാധുവാക്കലിന് ശേഷം വന്‍ പ്രചാരണങ്ങളും പ്രോത്സാഹനങ്ങളുമുണ്ടായിട്ടും ഇത് വീണ്ടും 46 ശതമാനമായി കുറഞ്ഞുവെന്ന് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്ത് വിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

ഇടപാടുകള്‍ക്ക് ജനം കറന്‍സികളെ തന്നെ ആശ്രയിക്കുന്നുവെന്നതിന്റെ മറ്റൊരു ഉദാഹരണം എടിഎമ്മുകളില്‍ നിന്ന് പിന്‍വലിച്ച പണത്തിന്റെ കണക്ക്.

കഴിഞ്ഞ നവംബറില്‍ 85000 കോടിയായിരുന്നു ജനം എടിഎമ്മില്‍ നിന്ന് പിന്‍വലിച്ചതെങ്കില്‍ ഈ വര്‍ഷം മാര്‍ച്ചില്‍ 2.26 ലക്ഷം കോടിയായി വര്‍ദ്ധിച്ചു.

Top