ഡീസല്‍ മോഷ്ടിച്ചെന്നാരോപിച്ച് ആദിവാസികളെ തെരുവില്‍ നഗ്‌നരാക്കി തല്ലിച്ചതച്ചു

ജബല്‍പുര്‍: ഡീസല്‍ മോഷ്ടിച്ചെന്നാരോപിച്ച് ആദിവാസി തൊഴിലാളികളെ തെരുവില്‍ നഗ്‌നരാക്കി തല്ലിച്ചതച്ചു. മധ്യപ്രദേശിലെ ജബല്‍പൂരിലാണു സംഭവം നടന്നത്. ഒരു വാഹന ഉടമയും സഹായിയുമാണ് മൂന്നു പേരെ മര്‍ദിച്ചത്. 120 ലിറ്റര്‍ ഡീസല്‍ മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദിച്ചത്. ഈ മാസം പതിനൊന്നിനാണ് സംഭവം നടന്നതെങ്കിലും ഇരയായവര്‍ പൊലീസില്‍ പരാതിപ്പെട്ടിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു.

disel-issue-tribes-attack

ഇതേതുടര്‍ന്ന് പൊലീസ് കേസെടുക്കാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു. ഗുഡ്ഡു ശര്‍മ, സഹായി ഷേരു എന്നിവര്‍ ചേര്‍ന്നാണ് ആദിവാസി യുവാക്കളെ മര്‍ദിച്ചത്. ഇവര്‍ രണ്ടു പേരും ഒളിവിലാണെന്നും ഇവര്‍ക്കായി തെരച്ചില്‍ തുടരുകയാണെന്നും പൊലീസ് അറിയിച്ചു. മാണ്ഡ്‌ല ജില്ലക്കാരായ സുരേഷ് താക്കുര്‍, ആശിഷ് ഗോണ്ട്, ഗോലു താക്കുര്‍ എന്നിവര്‍ക്കാണു മര്‍ദനമേറ്റത്. ബേസ്‌ബോള്‍ ബാറ്റ് ഉപയോഗിച്ചായിരുന്നു അക്രമമെന്നു വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്. ആദിവാസികളെ മര്‍ദ്ദിക്കുന്നത് നിരവധി പേര്‍ കണ്ടു നില്‍ക്കുന്നുണ്ടെങ്കിലും ഇവരെ രക്ഷിക്കാന്‍ ആരും മുന്നോട്ടുവന്നില്ല.

Top