‘കൊല്ലണമെന്ന് ഉദ്ദേശിച്ചിരുന്നില്ല, അത്രയ്ക്കും സ്‌നേഹിച്ചിരുന്നു’; മകനെ കൊലപ്പെടുത്തിയശേഷം സൂചന ആത്മഹത്യക്ക് ശ്രമിച്ചു

ഗോവ : ഗോവയില്‍ നാല് വയസ്സുള്ള മകനെ കൊലപ്പെടുത്തിയശേഷം സ്റ്റാര്‍ട്ടപ്പ് സിഇഒ ആയ സുചന സേത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചു. നാലു വയസ്സുകാരനെ തലയിണകൊണ്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. കുട്ടിയുടെ കഴുത്ത് ഞെരിച്ചതിന്റെ ലക്ഷണങ്ങള്‍ ഒന്നും ഇല്ലായിരുന്നു. മൂക്കിലെ ഞരമ്പുകളില്‍ വീക്കം ഉണ്ടായിട്ടുണ്ട്. ഇത് കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താന്‍ തലയിണയോ തുണിയോ മറ്റു വസ്തുക്കളോ ഉപയോഗിച്ചതാകാം എന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍ പറയുന്നു. കുട്ടിയെ കൊലപ്പെടുത്തിയ ശേഷം സുചന കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നെന്നാണ് പൊലീസ് പറയുന്നത്. സുചന താമസിച്ച മുറിയില്‍ അപാര്‍ട്‌മെന്റ് ജീവനക്കാര്‍ രക്തക്കറ കണ്ടെത്തിയിരുന്നു. കുട്ടിയെ കൊല്ലാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നാണ് സുചന സേത്ത് പറഞ്ഞത്. കുട്ടിയെ ഭര്‍ത്താവിനൊപ്പം വിട്ടയക്കാതിരിക്കാനാണ് ഗോവയിലെത്തിയതെന്നാണ് സുചന പൊലീസിന് നല്‍കിയ മൊഴി.

‘കുട്ടിയെ കൊല്ലണമെന്ന് ഉദ്ദേശിച്ചിരുന്നില്ല, കാരണം അത്രയ്ക്കും അവനെ സ്‌നേഹിച്ചിരുന്നു. എന്നാല്‍ അവന്‍ പെട്ടെന്ന് മരിച്ചു’ എന്ന് സുചന പറഞ്ഞു. 4 വയസ്സുള്ള മകനെ കൊലപ്പെടുത്തി ട്രാവല്‍ ബാഗിലാക്കി ഗോവയില്‍ നിന്ന് ബെംഗളൂരുവിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് സുചന പിടിയിലായത്. ബാഗുമായി ടാക്‌സി കാറില്‍ രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെയാണ് യുവതി പിടിയിലായത്. കഴിഞ്ഞ ശനിയാഴ്ച യുവതി ഗോവയിലെ ഒരു ആഡംബര ഹോട്ടലില്‍ എത്തിയിരുന്നു. ശനിയാഴ്ച രാവിലെ ചെക്ക് ഇന്‍ ചെയ്ത യുവതി തിങ്കളാഴ്ച രാവിലെ ചെക്ക് ഔട്ട് ചെയ്തു. എന്നാല്‍ തിരികെ പോകുന്ന സമയം യുവതിക്കൊപ്പം കുട്ടി ഉണ്ടായിരുന്നില്ലെന്ന് ഹോട്ടല്‍ അധികൃതര്‍ ശ്രദ്ധിച്ചു.

യുവതി ചെക്ക് ഔട്ട് ചെയ്തതോടെ ഹൗസ് കീപ്പിംഗ് സ്റ്റാഫിലെ ജീവനക്കാരിലൊരാള്‍ അപ്പാര്‍ട്ട്‌മെന്റ് വൃത്തിയാക്കാനെത്തി. ഈ സമയം തറയില്‍ രക്തക്കറകള്‍ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്നാണ് സംഭവം മാനേജരെ അറിയിച്ചത്. ഹോട്ടല്‍ മാനേജ്മെന്റ് ഗോവ പൊലീസുമായി ബന്ധപ്പെട്ടു.സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് പ്രതി മകനില്ലാതെ ഹോട്ടല്‍ വിട്ട് ബാഗുമായി പോകുന്നത് കണ്ടു. തനിക്ക് ബംളൂരുവിലേക്ക് കൊണ്ടുപോകാന്‍ ഒരു ക്യാബ് ഏര്‍പ്പാടാക്കാന്‍ റിസപ്ഷനിസ്റ്റിനോട് യുവതി ആവശ്യപ്പെട്ടിരുന്നു. ഈ വിവരം ജീവനക്കാര്‍ മൊഴിയായി നല്‍കി. ക്യാബിന് ചിലവ് കൂടുതലായിരിക്കുമെന്നും വിമാനടിക്കറ്റ് നോക്കാമെന്നും റിസപ്ഷനിസ്റ്റ് പറഞ്ഞെങ്കിലും ക്യാബ് വേണമെന്ന് യുവതി നിര്‍ബന്ധിച്ചു. ക്യാബിന്റെ വിവരം ശേഖരിച്ച പൊലീസ് ഡ്രൈവറെ ബന്ധപ്പെട്ട് യുവതിയുമായി അടുത്തുള്ള പൊലീസ് സ്റ്റേഷനിലേക്ക് രഹസ്യമായി എത്താന്‍ ആവശ്യപ്പെട്ടു. ചിത്രദുര്‍ഗയിലെ പൊലീസ് സ്റ്റേഷനിലേക്ക് ക്യാബ് ഡ്രൈവര്‍ യുവതിയെ എത്തിച്ചു. പരിശോധനയില്‍ പൊലീസ് കുട്ടിയുടെ മൃതദേഹം ബാഗില്‍ നിറച്ച നിലയില്‍ കണ്ടെത്തി. യുവതിയുടെ അറസ്റ്റും രേഖപ്പെടുത്തി.

Top