താന്‍ നൗഷാദിനെ കൊന്നെന്ന് പറഞ്ഞിട്ടില്ല, പൊലീസ് തന്നെക്കൊണ്ട് കുറ്റം സമ്മതിപ്പിച്ചതാണ്; അഫ്‌സാന

പത്തനംതിട്ട: പൊലീസിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അഫ്‌സാന രംഗത്ത്. മാനസികമായും ശാരീരികമായും പീഡിപ്പിച്ചാണ് പൊലീസ് തന്നെക്കൊണ്ട് കുറ്റം സമ്മതിപ്പിച്ചതെന്ന് അഫ്‌സാന പറഞ്ഞു. പൊലീസ് തല്ലിയ പാടുകളും ഇവര്‍ കാണിച്ചു. രണ്ട് ദിവസം തുടര്‍ച്ചയായി തന്നെ പൊലീസ് ക്രൂരമായി മര്‍ദിച്ചു. പിതാവിനെയടക്കം പ്രതി ചേര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തി. ഡിവൈഎസ്പി കേട്ടാലറയ്ക്കുന്ന തെറി വിളിച്ചുവെന്നും അഫ്‌സാന പറഞ്ഞു.

സംഭവ ദിവസം രാവിലെ നൗഷാദ് പരുതിപ്പാറയില്‍ നിന്ന് പോകുന്നത് കണ്ടവരുണ്ട്. ഇതും പൊലീസിനോട് പറഞ്ഞു. എന്നിട്ടും പൊലീസ് കൊലപാതകിയാക്കി. കുഞ്ഞുങ്ങളെ കാണണമെന്ന് പറഞ്ഞിട്ടും സമ്മതിച്ചില്ല. പിതാവിനെ കെട്ടി തൂക്കി മര്‍ദ്ദിക്കുമെന്ന് പറഞ്ഞു. ഭയം കൊണ്ടാണ് കുറ്റമേറ്റതെന്നും അഫ്‌സാന പ്രതികരിച്ചു. തനിക്കിനിയും ജീവിക്കണം. നൗഷാദിന്റെ കൂടെ പോകില്ല. സ്ത്രീധനം ചോദിച്ച് നൗഷാദ് മര്‍ദ്ദിക്കാറുണ്ടായിരുന്നു. കുഞ്ഞുങ്ങളെ സ്ഥിരമായി ഉപദ്രവിക്കാറുണ്ട്. വലിയ പീഡനനങ്ങള്‍ നേരിട്ടു. പൊലീസ് പീഡനത്തിനെതിരെ മുഖ്യമന്ത്രിക്ക് പരാതിനല്‍കുമെന്നും അഫ്‌സന പറഞ്ഞു.

കേസില്‍ അഫ്സാന ജാമ്യത്തില്‍ ഇറങ്ങിയത് ഇന്നാണ്. അട്ടകുളങ്ങര ജയിലില്‍ നിന്നാണ് പുറത്തിറങ്ങിയത്. കലഞ്ഞൂര്‍ സ്വദേശി നൗഷാദിനെ കൊലപ്പെടുത്തി കുഴിച്ചു മൂടിയെന്നായിരുന്നു അഫ്‌സാന നല്‍കിയ മൊഴി. എന്നാല്‍ നൗഷാദ് തിരിച്ചെത്തുകയായിരുന്നു. മൊഴി മാറ്റി കബളിപ്പിച്ചുവെന്ന കേസുമായി പൊലീസ് മുന്നോട്ടു പോവുകയാണ്.

Top