സേലം: സ്ത്രീധനമായി കാർ കിട്ടാത്തതിനെ തുടര്‍ന്ന് ഭാര്യയെ യുവാവ് ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിച്ചുക്കൊന്നു. തമിഴ്നാട്ടിലെ സേലത്താണ് സംഭവം. സേലം മുല്ലൈ നഗര്‍ സ്വദേശിനി ധനശ്രീ (26) ആണ് മരിച്ചത്. ധനശ്രീയുടെ ഭർത്താവ് കീർത്തിരാജിനെ (31) പൊലീസ് അറസ്റ്റ് ചെയ്തു. തലയ്‌ക്കടിച്ചു കൊലപ്പെടുത്തിയതിനുശേഷം മൃതദേഹം കെട്ടിത്തൂക്കി മരണം ആത്മഹത്യയാക്കി മാറ്റാനും കീർത്തിരാജ് ശ്രമിച്ചു. സ്ത്രീധനമായി കാർ കിട്ടാത്തതിെന ചൊല്ലി ഇരുവരും തമ്മില്‍ കഴിഞ്ഞ ദിവസം വഴക്കുണ്ടായി.
വഴക്കിനിടെ ക്രിക്കറ്റ് ബാറ്റെടുത്തു കീര്‍ത്തിരാജ് ധനശ്രീയെ അടിക്കുകയായിരുന്നു. മരിച്ചവീണ ധനശ്രീയുടെ കഴുത്തില്‍ കയറു കുരുക്കി കെട്ടിത്തൂക്കിയ ശേഷമാണ് ഇയാള്‍ അയല്‍വാസികളെ വിവരമറിയിച്ചത്. അതിനുശേഷം ധനശ്രീ ആത്മഹത്യ ചെയ്തെന്നു കീര്‍ത്തിരാജ് ഭാര്യവീട്ടുകാരെ അറിയിച്ചു. മാതാപിതാക്കള്‍ ആശുപത്രിയിൽ എത്തിയപ്പോഴാണ് ധനശ്രീയുടെ തലയില്‍ മുറിവ് കണ്ടത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും തലക്കടിയേറ്റാണു മരണമെന്നു സ്ഥിരീകരിച്ചു.
തുടർന്നു കീര്‍ത്തിരാജിനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തതോടെയാണു ക്രൂരകൊലപാതകത്തിന്റെ വിവരം പുറത്തായത്. മൂന്നു വർഷം മുൻപാണ് കീര്‍ത്തിരാജും ധനശ്രീയും വിവാഹിതരായത്. അടുത്തിടെ കുടുംബ വീട്ടില്‍നിന്ന് ഇരുവരും മാറിത്താമസിച്ചു. ഇതോടെ സ്ത്രീധനം ആവശ്യപ്പെട്ടു കീര്‍ത്തിരാജിന്റെ പീഡനം തുടങ്ങി. കാറും കൂടുതല്‍ ആഭരണങ്ങളും ആവശ്യപ്പെട്ടായിരുന്നു ഇയാളുടെ ക്രൂരത. അറസ്റ്റ് രേഖപ്പെടുത്തിയ കീര്‍ത്തിരാജിനെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യാനൊരുങ്ങുകയാണ് സേലം പൊലീസ്.