ഡി മരിയയുടെ പരിക്ക്, പ്രീക്വാർട്ടറിന് ഇറങ്ങുന്ന അര്‍ജന്റീനയ്ക്ക് ആശങ്ക

ദോഹ: ഖത്തര്‍ ലോകകപ്പില്‍ ഓസ്‌ട്രേലിയക്കെതിരെ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തിനിറങ്ങുകയാണ് അര്‍ജന്റീന. ഗ്രൂപ്പ് ഘട്ടത്തില്‍ മൂന്ന് മത്സരങ്ങളിലും എയ്ഞ്ചല്‍ ഡി മരിയയുടെ പ്രകടനം നിര്‍ണായകമായിരുന്നു. ഇന്ന് പ്രീ ക്വാര്‍ട്ടറില്‍ ഓസ്‌ട്രേലിയയെ നേരിടാനൊരുങ്ങുമ്പോള്‍ അര്‍ജന്റീനയുടെ പ്രധാന ആശങ്കയും ഡി മരിയയാണ്. പരിക്ക് കാരണം താരം കളിക്കുമോയെന്നുള്ള കാര്യത്തില്‍ ഉറപ്പൊന്നുമില്ല. പോളണ്ടിനെതിരായ മത്സരത്തിലെ 59-ാംം മിനിറ്റില്‍ ഡി മരിയയെ തിരിച്ചുവിളിച്ചിരുന്നു. തുടയിലെ പേശികള്‍ക്ക് ക്ഷതമേറ്റെന്ന് റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. എന്നാല്‍ പരിക്ക് ഗുരുതരമല്ലെന്നാം താരത്തെ മാറ്റാന്‍ സാധ്യതയില്ലെന്നുമാണ് വിദേശ മാധ്യമങ്ങളെല്ലാം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇനി കളിപ്പിക്കാതിരിക്കാന്‍ തീരുമാനിച്ചാല്‍ പകരമായി മൂന്ന് താരങ്ങളെ അര്‍ജന്റീന പരിഗണിക്കുന്നതാണ് വിവരം. പപു ഗോമസ്, എയ്ഞ്ചല്‍ കൊറേയ എന്നിവരാണ് അതില്‍ പ്രധാനികള്‍. ലാതുറോ മാര്‍ട്ടിനെസും സാധ്യതാ പട്ടികയിലുണ്ട്. അങ്ങനെയങ്കില്‍ താരങ്ങളുടെ പൊസിഷനിലും മാറ്റം വന്നേക്കും. എന്നാല്‍ പ്രതിരോധത്തില്‍ മാറ്റം വരുത്തില്ല. ക്രിസ്റ്റിയന്‍ റൊമേറൊ, നിക്കോളാസ് ഒട്ടമെന്‍ഡി എന്നിവര്‍ സെന്‍ട്രല്‍ ഡിഫന്‍സിലുണ്ടാവും. ഇരുവശങ്ങളിലും സഹായിക്കാന്‍ മാര്‍കോസ് അക്യൂനയും നഹ്വെല്‍ മൊളീനയും.

മധ്യനിരയില്‍ എന്‍സോ ഫെര്‍ണാണ്ടസിന് സ്ഥാനം ഉറപ്പാണ്. മാക് അലിസ്റ്റര്‍, ഡി പോള്‍ എന്നിവരും ആദ്യ ഇലവനില്‍ തുടരും. മുന്നേറ്റത്തില്‍ ലിയോണല്‍ മെസിക്കൊപ്പം ജൂലിയന്‍ അല്‍വാരസും തുടരും. ഡി മരിയയുടെ കാര്യത്തില്‍ ആശയക്കുഴപ്പം തുടരുന്നു.

സൗദി അറേബ്യക്കെതിരെ ആദ്യ മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും അവസാന രണ്ട് മത്സരങ്ങളും ജയിച്ച് അര്‍ജന്റീന ഗംഭീര തിരിച്ചുവരവ് നടത്തി. മെക്‌സിക്കോയെ എതിരില്ലാത്ത രണ്ട് ഗോളിനാണ് അടുത്ത മത്സരത്തില്‍ മെസിയും സംഘവും പരാജയപ്പെടുത്തിയത്. എന്നാലും ചില താരങ്ങളുടെ പ്രകടനങ്ങള്‍ വിമര്‍ശിക്കപ്പെട്ടു. മൂന്നാം മത്സരം പോളണ്ടിനെതിരെയായിരുന്നു. എല്ലാ പരാതികളും തീര്‍ത്ത് അര്‍ജന്റീന ജയിച്ചുകയറി. അതും ഗംഭീര പ്രകടനം പുറത്തെടുത്തുകൊണ്ട്. എന്‍സോ ഫെര്‍ണാണ്ടസ്, മാക് അലിസ്റ്റര്‍ എന്നിവരുടെ ഗോളുകളാണ് ജയമൊരുക്കിയത്.

Top