അര്‍ജന്റീനയുടെ മാലാഖ കളം വിടുന്നു; കോപ്പ അമേരിക്കയ്ക്ക് ശേഷം വിരമിക്കുമെന്ന് ഡി മരിയ

ന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും അടുത്തവര്‍ഷം വിരമിക്കുമെന്ന് പ്രഖ്യാപിച്ച് അര്‍ജന്റൈന്‍ താരം എയ്ഞ്ചല്‍ ഡി മരിയ. അര്‍ജന്റീനിയന്‍ ഔട്ട്‌ലെറ്റ് ടൊഡോ പാസയോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. നീണ്ട 16 വര്‍ഷത്തെ കരിയറാണ് ഡി മരിയ അവസാനിപ്പിക്കുന്നത്. നിലവില്‍ ബെന്‍ഫിക്ക ക്ലബ്ബിന് വേണ്ടിയാണ് താരം ബൂട്ടുകെട്ടുന്നത്.

”അടുത്ത വര്‍ഷം കോപ അമരിക്കയോടെ അത് അവസാനിക്കും. ദേശീയ ടീമിനൊപ്പം എന്റെ അവസാന ടൂര്‍ണമെന്റായിരിക്കും അത്. ലിയോയ്ക്കൊപ്പം, ഞാന്‍ എല്ലാം നേടി. അദ്ദേഹത്തോടൊപ്പം ഒരു ക്ലബ്ബില്‍ കളിക്കാന്‍ പറ്റില്ല എന്നത് മാത്രമായിരുന്നു ബാക്കി. പിഎസ്ജിയില്‍ അതും സംഭവിച്ചു. ക്ലബില്‍ നിന്ന് വിടപറയാന്‍ നേരം മെസിയെ കെട്ടിപ്പിടിച്ച് ഞാന്‍ പറഞ്ഞു, ‘ഒന്നിച്ച് ഒരു ക്ലബ്ബില്‍ കളിക്കാന്‍ കഴിഞ്ഞതില്‍, എല്ലാ ദിവസവും കാണാന്‍ കഴിഞ്ഞതില്‍ നന്ദിയുണ്ട്”’- ഡി മരിയ പറഞ്ഞു.

”ഒരു വര്‍ഷം മുഴുവന്‍ ലിയോയെ കണ്ടിരിക്കാനും ഒപ്പം പരിശീലിക്കാനും അവന്‍ ചെയ്യുന്നതൊക്കെ കാണാനും കഴിഞ്ഞു. എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും മികച്ച അനുഭവങ്ങളിലൊന്നായിരുന്നു അത്”- ഡി മരിയ കൂട്ടിച്ചേര്‍ത്തു. 35 കാരനായ ഡി മരിയ 134 മത്സരങ്ങളില്‍ അര്‍ജന്റീനക്കുവേണ്ടി കളത്തിലിറങ്ങിയിട്ടുണ്ട്. ടീമിനൊപ്പം 2022 ലോകകപ്പ്, 2021 കോപ അമേരിക്ക ടൂര്‍ണമെന്റ് വിജയങ്ങളിലും പങ്കാളിയായി. ഖത്തര്‍ ലോകകപ്പിന് ശേഷം വിരമിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് അദ്ദേഹം തന്നെ അത് തിരുത്തുകയായിരുന്നു.

താരത്തിന് ആശംസകള്‍ അറിയിച്ച് നിരവധി ആരാധകരാണ് രംഗത്തെത്തിയിരിക്കുന്നത്. ‘ഒരു യുഗത്തിന്റെ അന്ത്യം’ എന്നാണ് ആരാധകര്‍ ഒന്നടങ്കം താരത്തിന്റെ വിരമിക്കല്‍ പ്രഖ്യാപനത്തിന് ശേഷം എക്സില്‍ കുറിച്ചത്.

Top