വൈപ്പിനിൽ ‘ദൃശ്യം’ മോഡൽ കൊലപാതകം; സജീവന് രമ്യയെ കൊന്നത് 2021 ഒക്ടോബറിൽ, വീട്ടുമുറ്റത്ത് കുഴിച്ച് മൂടി

കൊച്ചി : വൈപ്പിൻ ഞാറക്കലിൽ ഒന്നരവർഷം മുമ്പ് ഭാര്യയെ കൊന്ന് കുഴിച്ചുമൂടിയ ശേഷം കാണ്മാനില്ലെന്ന് പ്രചരിപ്പിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വാച്ചാക്കലിൽ വാടകക്ക് താമസിച്ച് വരുന്നതിനിടെ 2021 ഒക്ടോബർ 16 നാണ് രമ്യയെ കൊലപ്പെടുത്തിയതെന്നാണ് ഭർത്താവ് സജീവൻ പൊലീസിന് നൽകിയ മൊഴി. ഭാര്യയെ സംബന്ധിച്ച് ചില സംശയങ്ങൾ സജീവനുണ്ടായിരുന്നു. സംശയരോഗത്തെ തുടർന്ന് സജീവൻ, ഒക്ടോബർ 16 ന് രമ്യയുമായി വാക്കുതർക്കമായി. തർക്കത്തിനിടെ കഴുത്തിൽ കയർ കുരുക്കി കൊലപ്പെടുത്തി. പകൽ സമയത്താണ് കൊലപാതകം നടത്തിയത്. മൃതദേഹം ഒളിപ്പിച്ച ശേഷം രാത്രി വീട്ടു മുറ്റത്ത് കുഴിച്ചുമൂടുകയായിരുന്നുവെന്നാണ് മൊഴി.

സജീവന്റെ വീട്ടിലായിരുന്ന മക്കളോട് അമ്മ മറ്റൊരാളുമായി ഇഷ്ടത്തിലായതിനാൽ അയാൾക്കൊപ്പം പോയെന്ന് പറഞ്ഞ് ഇയാൾ വിശ്വസിപ്പിച്ചു. ബന്ധുക്കളോ അയൽക്കാരോ ചോദിച്ചാൽ അമ്മ മറ്റൊരാൾക്കൊപ്പം പോയെന്ന് പറഞ്ഞാൽ നാണക്കേടാണെന്നും അതിനാൽ ബെംഗളൂരുവിൽ ഒരു കോഴ്സ് പഠിക്കുകയാണെന്നും ഉടൻ വിദേശത്തേക്ക് പോകുമെന്ന് പറയണമെന്നും പറഞ്ഞ് പഠിപ്പിച്ചു. രമ്യയുടെ വീട്ടുകാർ ചോദിച്ചപ്പോൾ രമ്യയ്ക്ക് ഫോൺ ഉപയോഗിക്കുന്നതിൽ നിബന്ധനകളുണ്ടെന്നും വിശദീകരിച്ചു. പ്ലസ് ടുവിനും അഞ്ചാം ക്ലാസിലും പഠിക്കുന്ന മക്കൾ പറയുന്നതിൽ വൈരുദ്ധ്യം തോന്നിയ രമ്യയുടെ സഹോദരൻ രാത്ത് ലാലാണ് ഒടുവിൽ പൊലീസിൽ പരാതി നൽകുന്നത്.

പൊലീസന്വേഷണത്തിൽ ആദ്യമൊന്നും ഒരു പുരോഗതിയുമുണ്ടായില്ല. ഒന്നുമറിയാത്ത പോലെ സജീവൻ എല്ലാവർക്കും മുന്നിൽ അഭിനയിച്ച് നടന്നു. എന്നാൽ ചില മൊഴികളിൽ സംശയം തോന്നിയ ഇയാളെ തുടർച്ചയായി നിരീക്ഷിച്ച് വരികയായിരുന്നു. ഒടുവിൽ കഴിഞ്ഞ ദിവസം സ്റ്റേഷനിൽ വിളിച്ച് വരുത്തി തുടർച്ചയായുള്ള ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്. 19 വർഷം മുൻപാണ് വൈപ്പിൻ സ്വദേശികളായ ഇരുവരും പ്രണയിച്ച് വിവാഹം കഴിച്ചത്. ഏതാനും വർഷങ്ങളായി എടവനക്കാട്ടെ വാടകവീട്ടിലായിരുന്നു താമസം.

Top