ധോണി വിരമിച്ചു; ആരായിരിക്കും ഇന്ത്യയുടെ സ്ഥിരം വിക്കറ്റ് കീപ്പറെന്ന ചര്‍ച്ചയില്‍ ആരാധകര്‍

മുംബൈ: അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് ധോണി വിരമിക്കല്‍ പ്രഖ്യാപിച്ചതോടെ അടുത്തത് ആരായിരിക്കും ഇന്ത്യയുടെ സ്ഥിരം വിക്കറ്റ് കീപ്പറെന്ന ചര്‍ച്ചയിലാണ് ക്രിക്കറ്റ് ആരാധകര്‍. കെ എല്‍ രാഹുല്‍, ഋഷഭ് പന്ത്, സഞ്ജു സാംസണ്‍, ഇശാന്‍ കിഷന്‍ എന്നിങ്ങനെ നീളുകയാണ് പേരുകള്‍. ഇപ്പോഴത്തെ സാഹചര്യത്തില്‍ സഞ്ജുവും കിഷനും സാധ്യതകള്‍ക്ക് പുറത്താണ്. മുന്‍ താരങ്ങല്‍ ചൂണ്ടികാണിക്കുന്നത് രാഹുലിന്റേയും പന്തിന്റേയും പേരുകളാണ്.

മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ നയന്‍ മോംഗിയ പറയുന്നത് രാഹുല്‍ കീപ്പറാവണമെന്നാണ്. നിലവിലെ ഫോം വച്ച് നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ പന്തിനേക്കാല്‍ മികച്ചവന്‍ രാഹുലാണെന്ന് മോംഗിയ അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ മറ്റൊരു വിക്കറ്റ് കീപ്പറായിരുന്ന ദീപ്ദാസ് ഗുപ്തയുടെ അഭിപ്രായവും വ്യത്യസ്തമല്ലായിരുന്നു. ടി20 ക്രിക്കറ്റില്‍ രാഹുലിനും പന്തിനും അവസരം നല്‍കാമെന്നാണ് ദീപ്ദാസിന്റെ അഭിപ്രായം. എന്നാല്‍, നിലവിലെ ഫോമില്‍ രാഹുലാണ് മികച്ചതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഏകദിനത്തിലേക്ക് വരുമ്പോള്‍ രാഹുലിനോട് അഭിപ്രായം ചോദിച്ച ശേഷം അദ്ദേഹത്തെ കീപ്പറാക്കുന്നതായിരിക്കും നല്ലതെന്നും ദീപ്ദാസ് പറഞ്ഞു. മുന്‍ ചീഫ് സെലക്റ്ററും വിക്കറ്റ് കീപ്പറുമായിരുന്ന എംഎസ്‌കെ പ്രസാദിന്റെ താല്‍പര്യവും രാഹുല്‍ കീപ്പറാവുന്നതിനോടാണ്. ധോണിയുമായുള്ള താരതമ്യം പന്തിനെ നന്നായി ബാധിച്ചിട്ടുണ്ടെന്നും എന്നാല്‍ ഇനിമുതല്‍ പന്തിന് ഭാരമില്ലാതെ കളിക്കാമെന്നും പ്രസാദ് കൂട്ടിച്ചേര്‍ത്തു.

Top