ധോണി നല്‍കിയത് അവര്‍ക്കാവശ്യമുള്ള പണം മാത്രം; ട്രോളുകള്‍ക്കെതിരെ മാധ്യമപ്രവര്‍ത്തകന്‍

ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്രസിങ് ധോണി നല്‍കിയ സംഭാവന കുറഞ്ഞുപോയെന്ന് വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയുമായി മാധ്യമപ്രവര്‍ത്തകന്‍. ‘ഒരു എന്‍ജിഎയ്ക്ക് ധോണി നല്‍കിയ ഒരു ലക്ഷം രൂപ സംഭാവന കുറഞ്ഞുപോയെന്ന് വിമര്‍ശിക്കുന്നത് ലജ്ജാവഹമാണ്.

ആ എന്‍ജിഒ 12.5 ലക്ഷം രൂപ സമാഹരിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. അവര്‍ക്ക് ആവശ്യമുള്ള ഒരു ലക്ഷം രൂപയാണ് അദ്ദേഹം നല്‍കിയത്. ഇത്തരം സഹായങ്ങളേക്കുറിച്ച് പൊങ്ങച്ചം കാട്ടുന്ന ആളല്ല ധോണി. ഇതിലുമൊക്കെ എത്രയോ ഇരട്ടി പണം മറ്റെവിടെയെങ്കിലുമൊക്കെയായി അദ്ദേഹം ചെലവഴിച്ചുകാണും’ ഇന്ത്യ ടുഡേയില്‍ സീനിയര്‍ എക്‌സിക്യുട്ടിവ് എഡിറ്ററായ വിക്രാന്ത് ഗുപ്ത കുറിച്ചു.

ഒരു ലക്ഷം രൂപ സംഭാവന നല്‍കിയതുമായി ബന്ധപ്പെട്ട് ധോണിക്കെതിരായ ‘ട്രോളു’കളെ വിമര്‍ശിച്ച് ഭാര്യ സാക്ഷി സിങ്ങും രംഗത്തെത്തി.നേരത്തെ, ഇന്ത്യയില്‍ത്തന്നെ വൈറസ് ബാധ ഏറ്റവും പ്രത്യാഘാതം സൃഷ്ടിച്ചിട്ടുള്ള മഹാരാഷ്ട്രയിലെ പുണെയില്‍, കൂലിപ്പണിക്കാരായ 100 കുടുംബങ്ങളെ സഹായിക്കാനാണ് ധോണി ഒരു ലക്ഷം രൂപസംഭാവന ചെയ്തത്.

‘ക്രൗഡ് ഫണ്ടിങ്’ വെബ്‌സൈറ്റായ ‘കേട്ടോ’ വഴി മുകുള്‍ മാധവ് ഫൗണ്ടേഷനിലേക്കാണ് ധോണി ഒരു ലക്ഷം രൂപ സംഭാവന നല്‍കിയത്. ‘ക്രൗഡ് ഫണ്ടിങ്’ വെബ്‌സൈറ്റിലേക്ക് സംഭാവന നല്‍കിയതിന്റെ രസീത് സഹിതം കൂടുതല്‍ ആളുകള്‍ സഹായവുമായി രംഗത്തെത്താന്‍ ആഹ്വാനം ചെയ്ത് ധോണിയുടെ ഭാര്യ സാക്ഷി സിങ് ഇന്‍സ്റ്റഗ്രാമില്‍ ലഘു കുറിപ്പും പോസ്റ്റ് ചെയ്തിരുന്നു.

Top