ന്യൂഡൽഹി : റെയില്‍വേയുടെ ആഡംബര കോച്ചില്‍ മോഷണം നടത്തിയ ഡോല്‍ബാജ് എക്സ്പ്രസ് ഗ്യാങ്ങിലെ നാലു പേര്‍ പിടിയിലായി. സെപ്തംബര്‍ 30ന് രാത്രിയിലായിരുന്നു ഡോല്‍ബാജ് എക്സ്പ്രസ് ഗ്യാങ്ങ് ആഡംബര കോച്ചില്‍ മോഷണം നടത്തിയത്. റെയില്‍വേയുടെ നിര്‍ണായക വിവരങ്ങള്‍ അടങ്ങിയ കംപ്യൂട്ടര്‍ അടക്കം നിരവധി രേഖകളാണ് സംഘം മോഷ്ടിച്ചത്.
മോഷണസംഘം തട്ടിയെടുത്തത് റെയില്‍വേ ചീഫ് കമ്മീഷണര്‍ ഓഫ് സേഫ്റ്റിയ്ക്ക് വേണ്ടി പ്രത്യേകമായി നിര്‍മ്മിച്ച ആഡംബര കോച്ചില്‍ നിന്നുള്ള വസ്തുക്കളാണ്. കംപ്യൂട്ടര്‍, സ്മാര്‍ട്ട് ടിവി, ഹോം തിയേറ്റര്‍, കളര്‍ പ്രിന്‍റര്‍ അടക്കമുള്ള ഇതിൽ ഉൾപ്പെടും എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ചൊവ്വാഴ്ച്ചയാണ് സംഘത്തേക്കുറിച്ചുള്ള വിവരം പൊലീസിന് ലഭിക്കുന്നത്. മോഷ്ടിച്ച വസ്തുക്കൾ സംഘം വിൽക്കാനെത്തിയ വിവരം പൊലീസിന് ലഭിച്ചതിനെ തുടർന്ന് വാസിര്‍ബാദിലെ സഭാപൂര്‍ ചൌക്കിലെത്തി പിടികൂടുകയായിരുന്നു.
ഇവിടെ വച്ച് അതിസാഹസികമായാണ് പൊലീസ് ഇവരെ പിടികൂടിയത്. യൂസഫ് അലി, ആരിഫ്, തന്‍വീര്‍, ഇമ്രാന്‍ എന്നിവരാണ് പിടിയിലായിട്ടുള്ളത്. പിടിയിലായവർ ഗാസിയാബാദിലെ ലോനി സ്വദേശികളാണ്. ഇവരില്‍ നിന്ന് സ്മാര്‍ട് ടിവിയും ഹോം തിയേറ്ററും രണ്ട് സ്പീക്കറുമാണ് പൊലീസിന് പിടികൂടാനായതെന്ന് ഡിസിപി രാകേഷ് പവേരിയ പ്രമുഖ ദേശീയ മാധ്യമത്തോട് പ്രതികരിച്ചു.