ധീരജ് വധം: രണ്ട് പ്രതികളുടെ വിടുതല്‍ ഹര്‍ജി തള്ളി ഇടുക്കി ജില്ലാ സെഷന്‍സ് കോടതി

തൊടുപുഴ: ധീരജ് വധക്കേസിലെ രണ്ട് പ്രതികളുടെ വിടുതല്‍ ഹര്‍ജി ഇടുക്കി ജില്ലാ സെഷന്‍സ് കോടതി തള്ളി. കേസിലെ ഏഴും എട്ടും പ്രതികളായ കൊന്നത്തടി മുല്ലപ്പള്ളില്‍ ജെസിന്‍ ജോയ് (22), വെള്ളയാംകുടി പൊട്ടനാനിയില്‍ അലന്‍ ബേബി (25) എന്നിവര്‍ക്കെതിരായാണ് വിധി. തങ്ങളെ കേസില്‍ വെറുതേ വിടണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയാണ് ജില്ലാ സെഷന്‍സ് കോടതി ജഡ്ജി പി എസ് ശശികുമാര്‍ തള്ളിയത്. മൂന്ന് മുതല്‍ അഞ്ചുവരെ പ്രതികളായവരെ സഹായിക്കുകയും വസ്ത്രവും മൊബൈല്‍ ഫോണും ഒളിപ്പിക്കുകയും തെളിവ് നശിപ്പിക്കുകയും ചെയ്‌തെന്നാണ് ഇവര്‍ക്കെതിരെയുള്ള കേസ്.

നാലാം പ്രതിയെ സ്ഥലത്ത് നിന്ന് മാറ്റാന്‍ ഇന്നോവ കാറുമായെത്തിയതും തൊടുപുഴയിലെത്തിച്ച് പണം നല്‍കിയത് ഏഴാം പ്രതിയായ ജെസിനാണ്. മൂന്നും അഞ്ചും പ്രതികളെ ഇന്നോവ കാറില്‍ എറണാുളത്തെത്തിച്ചതും എല്ലാ സഹായങ്ങളും ചെയ്ത് നല്‍കിയതും അലനാണ്. ഇവരുടെ മൊബൈല്‍ ഫോണ്‍ മാറ്റിയതും ഇയാണ്. യൂത്ത് കോണ്‍ഗ്രസ് സജീവ പ്രവര്‍ത്തകരായിരുന്ന ഇരുവരും നിലവില്‍ ജാമ്യത്തിലാണ്. എട്ട് പ്രതികളുണ്ടായിരുന്ന കേസിലെ ഒന്നാം പ്രതി നിഖില്‍ പൈലി ഉള്‍പ്പെടെയുള്ളവര്‍ക്ക് ജാമ്യം ലഭിച്ചിരുന്നു. 2022 ജനുവരി 10ന് ആണ് അരുംകൊല നടന്നത്.

ജെറിന്‍ ജോജോ, ജിതിന്‍ ഉപ്പുമാക്കല്‍, ടോണി തേക്കിലക്കാടന്‍, നിതിന്‍ ലൂക്കോസ്, സോയിമോന്‍ സണ്ണി, ജസിന്‍ ജോയി, അലന്‍ബേബി എന്നിവരാണ് രണ്ടു മുതല്‍ എട്ടുവരെ പ്രതികള്‍. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം സംഘംചേരല്‍, കൊലപാതകം, വധശ്രമം, മര്‍ദ്ദനം, തെളിവ് നശിപ്പിക്കല്‍, ആയുധം ഒളിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് കേസില്‍ ചുമത്തിയിട്ടുളളത്. 1600 ലേറെ പേജുകളുള്ള കുറ്റപത്രം ആറ് വാല്യങ്ങളായാണ് അന്വേഷണ ഉദ്യോഗസ്ഥനായ ഇടുക്കി ഡിവൈഎസ്പി ഇമ്മാനുവല്‍ പോള്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

Top