ധീരജിന്റെ പോസ്റ്റുമോര്‍ട്ടം ഇന്ന്; നിഖില്‍ പൈലിയുടെ അറസ്റ്റ് രേഖപ്പെടുത്തും

ഇടുക്കി: ഇടുക്കി എന്‍ജിനീയറിംഗ് കോളേജില്‍ കൊല്ലപ്പെട്ട എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജിന്റെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും. രാവിലെയോടെ തന്നെ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയാക്കി മൃതദേഹം വിട്ടുനല്‍കും. തുടര്‍ന്ന് മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. ഇടുക്കി ജില്ലാ കമ്മറ്റി ഓഫീസില്‍ ഒമ്പത് മണിക്ക് പൊതുദര്‍ശനത്തിനെത്തിക്കും.

അതേസമയം പ്രതി നിഖില്‍ പൈലിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ധീരജിനെ കൊന്നത് താന്‍ തന്നെയാണെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് നിഖില്‍ പൈലി സമ്മതിച്ചിട്ടുണ്ട്. പൊലീസിന്റെ ചോദ്യം ചെയ്യലിലാണ് ധീരജിനെ കുത്തിയത് താന്‍ ആണെന്ന് നിഖില്‍ സമ്മതിച്ചത്. നിഖില്‍ അടക്കം ആറ് പേരാണ് ഇപ്പോള്‍ കസ്റ്റഡിയിലുള്ളത്. ഇവര്‍ കോളേജിലെ കെഎസ്‌യു പ്രവര്‍ത്തകരാണ്.

അക്രമത്തില്‍ ബന്ധമുണ്ടെന്ന സംശയത്തിലാണ് ഇവരെ കസ്റ്റഡിയിലെടുത്ത്. ഇവരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. യൂത്ത് കോണ്‍ഗ്രസ് വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റാണ് നിഖില്‍.

ധീരജിനെ കൊന്ന ശേഷം രക്ഷപ്പെടുന്നതിനിടയില്‍ ഇടുക്കി കരിമണലില്‍ നിന്നാണ് ഇയാള്‍ പിടികൂടിയത്. മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് നിഖിനെ കണ്ടെത്തിയത്. ധീരജിനെ കൊന്ന ശേഷം നിഖില്‍ പൈലി ഓടി പോകുന്നത് കണ്ടെന്ന് ഇടുക്കി ജില്ലാ പഞ്ചായത്ത് അംഗം കെ ജി സത്യന്‍ അടക്കമുള്ള ദൃക്‌സാക്ഷികള്‍ പറഞ്ഞിരുന്നു.

തിങ്കളാഴ്ച ഉച്ചയോടെയാണ് ഇടുക്കി എന്‍ജിനീയറിംഗ് കോളേജില്‍ ധീരജിനെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കുത്തിക്കൊന്നത്. കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജീനിയറിംഗ് എഴാം സെമസ്റ്റര്‍ വിദ്യാര്‍ഥിയാണ് തളിപ്പറമ്പ് പാല്‍കുളങ്ങര രാജേന്ദ്രന്റെ മകന്‍ ധീരജ്. കുത്തേറ്റ അഭിജിത് ടി സുനില്‍, അമല്‍ എ എസ് എന്നിവര്‍ ചികിത്സയില്‍ കഴിയുകയാണ്.

മണിയാറംകുടി സ്വദേശി നിഖില്‍ പൈലിക്ക് ഉന്നത കോണ്‍ഗ്രസ് ബന്ധമുണ്ടെന്നാണ് പുറത്തു വരുന്ന വിവരം. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ എന്നിവരുടെ അടുത്ത അനുയായിയാണ് നിഖില്‍ പൈലി. ഇക്കാര്യം വ്യക്തമാക്കുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം നിഖില്‍ നില്‍ക്കുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.

അതേസമയം, ധീരജിന് വീടിനോട് ചേര്‍ന്ന് അന്ത്യവിശ്രമം ഒരുക്കും. ഇതിനായി വീടിനടുത്തുള്ള എട്ട് സെന്റ് സ്ഥലം സിപിഐഎം വിലയ്ക്ക് വാങ്ങി. മൃതദേഹം സംസ്‌കരിച്ച് ഈ സ്ഥലത്ത് ധീരജിന് സ്മാരകം നിര്‍മിക്കാനാണ് തീരുമാനം.

Top