ഡി.ജി.പിയുടെ ഭാര്യ ആരാ സൂപ്പർ പൊലീസോ ? ശാസനക്കെതിരെ കാക്കിപ്പട

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തില്‍ ട്രാഫിക് ചുമതലയുള്ള രണ്ട് അസിസ്റ്റന്റ് കമ്മിഷണര്‍മാര്‍ക്കും രണ്ട് സി.ഐമാര്‍ക്കും പൊലീസ് ആസ്ഥാനത്ത് അര്‍ദ്ധരാത്രിവരെ നില്‍പ്പ് ശിക്ഷ നല്‍കി. കാരണം കേട്ടാല്‍ പ്രബുദ്ധ കേരളം ഒന്ന് ഞെട്ടും. സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്‌റയുടെ ഭാര്യ ഗതാഗതകുരുക്കില്‍പ്പെട്ടതിനാണ് ഈ വിചിത്രമായ ശിക്ഷ നടപ്പാക്കിയത്.

കഴിഞ്ഞ ദിവസം വൈകുന്നേരം ആറേമുക്കാലോടെ ഗവര്‍ണര്‍ക്ക് ആഭ്യന്തര വിമാനത്താവളത്തിലേക്ക് കടന്നുപോകാനായി പാളയം മുതല്‍ ചാക്ക ബൈപ്പാസ് വരെ പൊലീസ് ഗതാഗതം ക്രമീകരിച്ചിരുന്നു. ഏകദേശം പത്തുമിനിറ്റോളം പൊലീസ് വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഈ സമയത്ത് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ ഡിജിപിയുടെ ഭാര്യ ബൈപ്പാസില്‍ ഗതാഗതക്കുരുക്കില്‍പ്പെട്ടിരുന്നു. കഴക്കൂട്ടം ടെക്‌നോപാര്‍ക്കിലെ പ്രമുഖ ഐ.ടി കമ്പനിയില്‍ എച്ച്. ആര്‍ വിഭാഗം മേധാവിയാണ് ഡിജിപിയുടെ ഭാര്യ.

അതേസമയം സ്വകാര്യ വാഹനത്തില്‍ വരികയായിരുന്ന ഡി.ജി.പിയുടെ ഭാര്യ ഗതാഗതക്കുരുക്കില്‍ പെട്ടിട്ടുണ്ടെന്ന വിവരം പൊലീസ് ഓഫീസര്‍മാരാരും അറിഞ്ഞിരുന്നില്ല. എന്നാല്‍ ഗവര്‍ണറെ സുരക്ഷിതാനാക്കി വിമാനത്താവളത്തില്‍ എത്തിച്ചെന്ന ആശ്വാസത്തില്‍ ഉദ്യോഗസ്ഥര്‍ ഇരിക്കുമ്പോഴായിരുന്നു ഡിജിപിയുടെ ഭാര്യയുടെ പരാതി ഇടിത്തീ പോലെ ഉദ്യോഗസ്ഥര്‍ക്ക് മേല്‍ വീണത്. അപ്രതീക്ഷിതമായി ട്രാഫിക് ചുമതലയുള്ള നാല് ഓഫീസര്‍മാരോടും പൊലീസ് ആസ്ഥാനത്തെത്താന്‍ സന്ദേശം കിട്ടി. എന്നാല്‍ കാര്യമെന്താണെന്ന് അപ്പോഴും ഉദ്യോഗസ്ഥര്‍ക്ക് അറിയില്ലായിരുന്നു.

കിട്ടിയ നിര്‍ദേശം അനുസരിച്ച് നാലുപേരും ഡി.ജി.പിയെ കണ്ടു. എന്നാല്‍ നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ കഴിയില്ലെങ്കില്‍ നിറുത്തിപൊയ്‌ക്കൊള്ളാനും ഗതാഗതകുരുക്ക് സൃഷ്ടിക്കാനായി നിങ്ങള്‍ നാലുപേരും ഇവിടെ ജോലിചെയ്യേണ്ട കാര്യമില്ലെന്നും പറഞ്ഞ് ഉദ്യോഗസ്ഥരെ പഞ്ഞിക്കിട്ടതായാണ് ലഭിക്കുന്ന വിവരം. മാത്രമല്ല ശാസനയ്ക്ക് പിന്നാലെ നില്‍പ്പ് ശിക്ഷയും നല്‍കി. തുടര്‍ന്ന് പൊലീസ് സംഘടനാ നേതാക്കളുടെയും മേലുദ്യോഗസ്ഥരുടെയും ഇടപെടലിനെ തുടര്‍ന്ന് അര്‍ദ്ധരാത്രിയോടെയാണ് ഇവരെ പോകാന്‍ അനുവദിച്ചത്.

എന്നാല്‍ ഇത് ആദ്യത്തെ സംഭവമല്ല ഡി.ജി.പിയുടെ ഭാര്യ ട്രാഫിക് കുരുക്കില്‍പ്പെട്ടതിന് ശാസനകള്‍ ഏറ്റുവാങ്ങേണ്ടിവന്നിട്ടുള്ള നിരവധി ഉദ്യോഗസ്ഥര്‍ കേരളാ പൊലീസിലുണ്ട്. പക്ഷെ ഇങ്ങനെ ശാസിക്കുന്നതും ശിക്ഷ കൊടുക്കുന്നതും ഇത് ആദ്യമായിട്ടാണ് എന്നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന. കഴക്കൂട്ടം- കാരോട് ബൈപ്പാസ് നിര്‍മ്മാണം പുരോഗമിക്കുന്നതിനാല്‍ ഈ ഭാഗത്ത് റോഡുകള്‍ പലതും തകര്‍ന്ന് കിടക്കുകയാണ്. മാത്രമല്ല ഈ റോഡുകളില്‍ ഗതാഗതക്കുരുക്ക് നിത്യസംഭവവുമാണ്.

Top