അവധിയിലെ ശമ്പളം ലഭിക്കാന്‍ വ്യാജരേഖ, സെന്‍കുമാറിനെതിരേ കേസെടുക്കാന്‍ നിര്‍ദേശം

senkumar

തിരുവനന്തപുരം: അവധിയിലായിരിക്കുമ്പോഴുള്ള മുഴുവന്‍ ശമ്പളവും ലഭിക്കാന്‍ വ്യാജരേഖ ചമച്ചെന്ന ആരോപണത്തില്‍ മുന്‍ പൊലീസ് മേധാവി ടി.പി.സെന്‍കുമാറിനെതിരേ കേസെടുക്കാന്‍ നിര്‍ദേശം.

തിരുവനന്തപുരം റേഞ്ച് ഐജി മനോജ് എബ്രഹാമിന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഇതു സംബന്ധിച്ചു നിര്‍ദേശം നല്‍കി.

നേരത്തെ, കേസ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറി നല്‍കിയ ഫയല്‍ വിജിലന്‍സ് മടക്കിയിരുന്നു.

വിജിലന്‍സ് എസ്പിയുടെ പ്രാഥമിക പരിശോധനാ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. ആരോപണം അന്വേഷിക്കേണ്ടത് പോലീസാണെന്ന് വിജിലന്‍സ് ഡയറക്ടര്‍ കൂടിയായ ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ കുറിപ്പോടെയാണ് ഫയല്‍ മടക്കിയത്.

വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി അവധിയെടുത്ത് സര്‍ക്കാരില്‍ നിന്ന് എട്ടുലക്ഷം രൂപ നേടിയെടുക്കാന്‍ ശ്രമിച്ചെന്ന പരാതിയിലാണ് ചീഫ് സെക്രട്ടറി സെന്‍കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ശിപാര്‍ശ ചെയ്തത്. സിപിഎം നേതാവ് സുകാര്‍ണോ ആണ് പരാതിക്കാരന്‍.

2016 ജൂണില്‍ സെന്‍കുമാറിനെ ഡിജിപി സ്ഥാനത്തുനിന്ന് നീക്കിയതിനെ തുടര്‍ന്ന് പിറ്റേന്നുതന്നെ അദ്ദേഹം അവധിയില്‍ പ്രവേശിച്ചിരുന്നു. തുടര്‍ന്നുള്ള എട്ടുമാസങ്ങളില്‍ പകുതി ശമ്പളത്തില്‍ അവധി അനുവദിക്കണമെന്നു കാണിച്ച് പ്രത്യേകം അപേക്ഷ സെന്‍കുമാര്‍ ചീഫ് സെക്രട്ടറിക്ക് നല്‍കി. അവധി കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് മെഡിക്കല്‍ ലീവായി പരിഗണിക്കാന്‍ പ്രത്യേകം അപേക്ഷ നല്‍കിയത്. ഇത് വ്യാജമാണെന്നാണ് പരാതി.

Top