ഊരാളുങ്കലിനായി വഴിവിട്ട നീക്കങ്ങള്‍; സാധ്യതാ പഠനത്തിനായി 35 ലക്ഷം

കൊച്ചി: സംസ്ഥാന പൊലീസിന്റെ ഡേറ്റാ ബേസ് കോഴിക്കോട്ടെ സി.പി.എം നിയന്ത്രണത്തിലുള്ള ഊരാളുങ്കല്‍ സൊസൈറ്റിക്കായി തുറന്നുകൊടുക്കാനുള്ള ഉത്തരവിന് പിന്നാലെ ആഭ്യന്തരവകുപ്പിന്റെ കൂടുതല്‍ ഒളിച്ചുകളികള്‍ പുറത്ത്. കൊച്ചിയിലെ സാധ്യതാ പഠനത്തിന് കേന്ദ്രഫണ്ടില്‍ നിന്ന് 35 ലക്ഷം അനുവദിക്കാനാണ് ഉത്തരവിട്ടിരിക്കുന്നത്. പാസ്‌പോര്‍ട്ട് പരിശോധനയ്ക്കുള്ള സോഫ്റ്റ്‌വെയര്‍ പദ്ധതിക്കായാണ് പണം അനുവദിച്ചത്. ഇതുസംബന്ധിച്ച് കഴിഞ്ഞയാഴ്ചയാണ് ഡിജിപി ഉത്തരവ് ഇറക്കിയത്‌.

പാസ്‌പോര്‍ട്ട് അപേക്ഷാ പരിശോധനയ്ക്കുളള സോഫ്റ്റ്‌വെയര്‍ നിര്‍മാണത്തിനായി സംസ്ഥാന പൊലീസിന്റെ ഡേറ്റാ ബേസ് സിപിഎം നിയന്ത്രണത്തിലുളള കോഴിക്കോട്ടെ ഊരാളുങ്കല്‍ സൊസൈറ്റിക്ക് തുറന്നു കൊടുക്കണമെന്ന ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ ഉത്തരവ് ഇക്കഴിഞ്ഞ ഒക്ടോബര്‍ 29 നാണ് പുറത്തുവന്നത്.അതീവ പ്രധാന്യമുളള ക്രൈം ആന്റ് ക്രിമിനല്‍ ട്രാക്കിങ് നെറ്റ്‌വര്‍ക്ക്‌ സിസ്റ്റത്തിലെ മുഴുവന്‍ വിവരങ്ങളും പരിശോധിക്കാന്‍ കഴിയുന്ന തരത്തിലുള്ള സ്വതന്ത്രാനുമതിയാണ് നല്‍കിയത്.

മാത്രമല്ല, സംസ്ഥാന പൊലീസിന്റെ സൈബര്‍ സുരക്ഷാ മുന്‍കരുതല്‍ മറികടന്ന് ഡേറ്റാ ബേസില്‍ പ്രവേശിക്കാനുളള അനുവാദവുമുണ്ട്.സംസ്ഥാനത്തെ മുഴുവന്‍ പൊലീസ് വിവരങ്ങളും ഊരാളുങ്കല്‍ സൊസൈറ്റിക്ക് ഞൊടിയിടയില്‍ കിട്ടുന്ന വിധത്തിലാണ് അനുമതി നല്‍കിയിരിക്കുന്നത്.ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ മുതല്‍ കുറ്റവാളികള്‍ വരെയുളളവരുടെ മുഴുവന്‍ വിശദാംശങ്ങളും ഊരാളുങ്കല്‍ സൊസൈറ്റിയുടെ സോഫ്റ്റ്‌വെയര്‍ നിര്‍മാണ യൂണിറ്റിന് ലഭിക്കും. സാധാരണ ഗതിയില്‍ സാമ്പിള്‍ ഡേറ്റ ഉപയോഗിച്ച് സ്വകാര്യ കമ്പനികള്‍

സോഫ്റ്റ്‌വെയറുകള്‍ നിര്‍മിക്കുമ്പോഴാണ് ഊരാളുങ്കലിനായി ഈ നീക്കം.ഒക്ടോബര്‍ 25ന് നല്‍കിയ അപേക്ഷയില്‍ നാലു ദിവസത്തിനുളളില്‍ത്തന്നെ സൈാസൈറ്റിക്ക് ഡേറ്റാ ബേസില്‍ പ്രവേശിക്കാന്‍ ഡിജിപി അനുമതി നല്‍കുകയായിരുന്നു. എന്നാല്‍ നവംബര്‍ 2ന് മാത്രമാണ് പദ്ധതിയെക്കുറിച്ച് പഠിക്കാന്‍ സമിതിയെ നിയോഗിച്ചത്.എന്നാല്‍ ഊരാളുങ്കലിന് ഡേറ്റാ ബേസിലെ മുഴുവുന്‍ വിവരങ്ങളും കിട്ടില്ലെന്നും പാസ്‌പോര്‍ട്ടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് മാത്രമാണ് അനുമതിയെന്നുമാണ് ഡിജിപി ഓഫീസിന്റെ വിശദീകരണം.

Top