വിമാനങ്ങള്‍ വൈകുന്നതുമായി ബന്ധപ്പെട്ട് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി ഡി.ജി.സി.എ.

ന്യൂ ഡല്‍ഹി : വിമാനങ്ങള്‍ വൈകുന്നതുമായി ബന്ധപ്പെട്ട് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ.). ഉത്തരേന്ത്യയില്‍ കനത്ത മൂടല്‍മഞ്ഞുമൂലം വിമാനങ്ങള്‍ വൈകുന്നത് തുടര്‍ക്കഥയാവുകയും ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരന്‍ പൈലറ്റിനെ മര്‍ദിക്കുകയും ചെയ്തതോടെയാണ് ഡി.ജി.സി.എയുടെ പുതിയ തീരുമാനം.

സര്‍വീസ് നടക്കാതെവന്നതോടെ നൂറോളം യാത്രക്കാരാണ് ഇന്നലെ ഡല്‍ഹി എയര്‍പോര്‍ട്ടില്‍ കുടുങ്ങിയത്. ഇവരുടെ ചോദ്യങ്ങള്‍ക്ക് എയര്‍ലൈന്‍ ഉദ്യോഗസ്ഥര്‍ കൃത്യമായ മറുപടികള്‍ നല്‍കാതെ വന്നതോടെയാണ് സ്ഥിതിഗതികള്‍ വഷളായത്. ഇതോടെയാണ് പുതിയ സാഹചര്യങ്ങള്‍ കൂടി കണക്കിലെടുത്ത് പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കാന്‍ തീരുമാനമായത്.

നിലവില്‍ ബോര്‍ഡിങ് നിഷേധിക്കുകയോ, വിമാനങ്ങള്‍ വൈകുകയോ, റദ്ദാക്കുകയോ ചെയ്യുന്ന സാഹചര്യത്തില്‍ യാത്രക്കാര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ അതാത് എയര്‍ലൈന്‍ ചെയ്തുകൊടുക്കേണ്ടതാണ് എന്നാണ് ഡി.ജി.സി.എയുടെ സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിങ് പ്രൊസീജിയറില്‍ (എസ്.ഒ.പി.) പറയുന്നത്.

ഇപ്പോഴത്തെ സാഹചര്യത്തില്‍ പ്രത്യേക കാരണങ്ങളാല്‍ മൂന്ന് മണിക്കൂറില്‍ കൂടുതല്‍ വിമാനം താമസിക്കുന്ന സാഹചര്യത്തില്‍ ആ സര്‍വീസ് റദ്ദാക്കിയേക്കാമെന്നും എ.ഒ.പിയില്‍ പറയുന്ന സൗകര്യങ്ങള്‍ വിമാന കമ്പനി യാത്രക്കാര്‍ക്കായി ചെയ്തുകൊടുക്കുകയും വേണമെന്നാണ് പുതിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നത്.

പുതിയ നിര്‍ദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയ എസ്.ഒ.പി. എല്ലാ എയര്‍ലൈനുകളും അടിയന്തരമായി പാലിക്കണം എന്നാണ് ഡി.ജി.സി.എയുടെ നിര്‍ദേശം. എസ്.ഒ.പി. പ്രകാരം; സര്‍വീസ് താമസിക്കുന്നത് സംബന്ധിച്ച വിവരങ്ങള്‍ അതാത് എയര്‍ലൈന്‍സ് അപ്പപ്പോള്‍ യാത്രക്കാരെ അറിയിക്കണം, ഇതുസംബന്ധിച്ച വിവരങ്ങള്‍ അവരുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ അപ്‌ഡേറ്റ് ചെയ്യണം.

എസ്.എം.എസിലൂടെയും ഇ-മെയിലിലൂടെയും യാത്രക്കാര്‍ക്ക് വിവരങ്ങള്‍ കൈമാറണം, എയര്‍പോര്‍ട്ടിലെ സന്ദേശബോര്‍ഡുകളില്‍ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്തുകൊണ്ടേയിരിക്കണം, ഇതുകൂടെതെ അതാത് എയര്‍ലൈന്‍ ഉദ്യേഗസ്ഥര്‍ അവരുടെ യാത്രക്കാരുമായി നിരന്തരം നേരിട്ട് സംവദിക്കാനും വിവരങ്ങള്‍ കൈമാറാനും ശ്രമിക്കണം.

Top