പ്രവാസികളെ കൊള്ളയടിക്കുന്ന വിമാന കമ്പനികൾക്കെതിരെ ഡി.വൈ.എഫ്.ഐ രംഗത്ത്

ണം – ബക്രീദ് ആഘോഷത്തോടനുബന്ധിച്ച് നാട്ടിലേക്ക് വരുന്ന യാത്രക്കാരെ കൊള്ളയടിക്കുന്ന തരത്തില്‍ ഭീമമായി ടിക്കറ്റ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിച്ച വിമാന കമ്പനികള്‍ക്കെതിരെ ശക്തമായ പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ രംഗത്ത്.

ഫേസ്ബുക്കിലൂടെ സംഘടനയുടെ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസാണ് വിമാന കമ്പനികള്‍ക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്.

ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം ചുവടെ:

ഓണം- ബക്രീദ് ആഘോഷവേളയില്‍ നാട്ടിലേക്കു വന്ന പ്രവാസികളെ കൊള്ളയടിക്കാനുള്ള വിമാനക്കമ്പനികളുടെ ശ്രമം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്.

അവധിയാഘോഷങ്ങള്‍ക്കു ശേഷം ആയിരക്കണക്കിനു പ്രവാസികള്‍ തിരിച്ചു പോകുന്ന സെപ്തംബര്‍ ആദ്യവാരത്തില്‍ സാധാരണ നിരക്കിനേക്കാളും ആറിരട്ടി തുകയാണ് കമ്പനികള്‍ യാത്രക്കാരില്‍ നിന്നും ഈടാക്കുന്നത്.

മുപ്പതിനായിരം മുതല്‍ ഒരു ലക്ഷത്തിലധികം വരെയാണ് യാത്ര നിരക്കുകള്‍.

കേരളത്തില്‍ നിന്നുള്ള ഗള്‍ഫ് യാത്ര നിരക്കുകളില്‍ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും ഭീമമായ തുകകള്‍ യാത്രക്കാര്‍ക്കു മേല്‍ അടിച്ചേല്‍പ്പിക്കപ്പെടുന്നത്.

പൊതുമേഖല കമ്പനിയായ എയര്‍ ഇന്ത്യ സര്‍വ്വീസ് നടത്തിയിരുന്ന ഏറ്റവും ലാഭകരമായ പല ഗള്‍ഫ് റൂട്ടുകളും സ്വകാര്യ കമ്പനികള്‍ക്ക് വിറ്റൊഴിച്ചത് കാരണം, സര്‍ക്കാരിനു ഈ പ്രതിസന്ധിയില്‍ ഇടപെടാനുള്ള സാധ്യതകള്‍ പരിമിതപ്പെടുത്തി. അഘോഷ അവസരങ്ങളിലുള്ള വിമാന കമ്പനികളുടെ കൊള്ള ലാഭം കൊയ്യാനുള്ള ഈ നീക്കത്തെ മുന്‍ക്കൂട്ടി കണ്ടു കൊണ്ട്, കേരള- ഗള്‍ഫ് റൂട്ടില്‍ കൂടുതല്‍ വിമാനസര്‍വ്വീസുകള്‍ ഏര്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കണമെന്ന് കേരള മുഖ്യമന്ത്രി കേന്ദ്ര സര്‍ക്കാരിനോട് അവശ്യപ്പെട്ടിരുന്നു.

15000 സീറ്റുകള്‍ എങ്കിലും അധികമായി ലഭ്യമാക്കണമെന്നാണ് കേരള മുഖ്യമന്തി ആവശ്യപ്പെട്ടിരുന്നത്.

കേന്ദ്ര സര്‍ക്കാരിന്റെ അടിയന്തരമായ ഇടപെടല്‍ ഈ വിഷയത്തില്‍ ഉണ്ടായില്ലെങ്കില്‍ ഈ ഉത്സവ കാലം, വിമാനക്കൂലി കൊണ്ടു മാത്രം പ്രവാസികളുടെ പോക്കറ്റ് കാലിയാകുന്ന സ്ഥിതിവിശേഷമുണ്ടാകും…

Top