മെറിറ്റും സംവരണവും പാലിച്ച് കൊച്ചി ദേവസ്വം ബോര്‍ഡില്‍ അബ്രാഹ്മണ ശാന്തിക്കാരെ നിയമിക്കും

കൊച്ചി: കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലെ ക്ഷേത്രങ്ങളില്‍ 7 പട്ടികജാതിക്കാര്‍ ഉള്‍പ്പെടെ 54 അബ്രാഹ്മണ ശാന്തിക്കാരെ നിയമിക്കും. പി.എസ്.സി മാതൃകയില്‍ ഒ.എം.ആര്‍ പരീക്ഷയും അഭിമുഖവും നടത്തിയാണ് ശാന്തി തസ്തികയിലേക്കുള്ള നിയമനപട്ടിക ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് തയ്യാറാക്കിയത്. അഴിമതിക്ക് അവസരം നല്‍കാതെ മെറിറ്റ് പട്ടികയും സംവരണ പട്ടികയും ഉള്‍പ്പെടുത്തിയാണ് നിയമന പട്ടിക തയ്യാറാക്കിയത്.നേരത്തെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ 6 ദളിതരടക്കം 36 അബ്രാഹ്മണ ശാന്തിക്കാരെ നിയമിച്ചിരുന്നു.

ആകെ 70 ശാന്തിക്കാരെ നിയമിക്കുന്നതിനാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. പിന്നോക്ക വിഭാഗങ്ങളില്‍ നിന്ന് നിയമനപട്ടികയില്‍ ഇടം നേടിയ 54 പേരില്‍ 31 പേര്‍ മെറിറ്റ് പട്ടികയില്‍ ഉള്‍പ്പെട്ടവരാണ്. മുന്നോക്ക വിഭാഗത്തില്‍ നിന്ന് 16 പേര്‍ മാത്രമേ മെറിറ്റ് പട്ടിക പ്രകാരം ശാന്തി നിയമനത്തിന് യോഗ്യത നേടിയുള്ളൂ. ഈഴവ വിഭാഗത്തില്‍ നിന്ന് ശാന്തി നിയമന പട്ടികയില്‍ ഇടം നേടിയ 34 പേരില്‍ 27 പേരും മെറിറ്റ് അടിസ്ഥാനത്തിലാണ് നിയമനത്തിന് അര്‍ഹരായത്.

ഒ ബി സി വിഭാഗത്തില്‍ നിന്ന് നിയമനത്തിന് അര്‍ഹരായ 7 പേരില്‍ 2 പേരും ധീവര സമുദായത്തിലെ 4 പേരില്‍ 2 പേരും മെറിറ്റ് അടിസ്ഥാനത്തിലാണ് നിയമനത്തിന് യോഗ്യത നേടിയത്.ഹിന്ദു നാടാര്‍, വിശ്വകര്‍മ്മ സമുദായങ്ങളില്‍ നിന്നുള്ള ഒരാള്‍ വീതവും ശാന്തി നിയമനത്തിന് അര്‍ഹരായി. ഇത്രയധികം അബ്രാഹ്മണരെ ശാന്തിമാരായി നിയമിക്കുന്നതും പട്ടിക ജാതി വിഭാഗത്തില്‍ നിന്ന് ഏഴ് പേരെ ശാന്തിക്കാരെ നിയമിക്കുന്നതും കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ ചരിത്രത്തില്‍ ആദ്യമായാണ്.

Top