ശുദ്ധിക്രിയ ചെയ്ത തന്ത്രിയോട് ദേവസ്വം ബോര്‍ഡ് ഇന്ന് വിശദീകരണം തേടിയേക്കും

പത്തനംതിട്ട: യുവതികള്‍ ദര്‍ശനം നടത്തിയതിന് പിന്നാലെ ശബരിമല നട അടച്ച് ശുദ്ധിക്രിയ ചെയ്ത തന്ത്രിയോട് ദേവസ്വം ബോര്‍ഡ് ഇന്ന് വിശദീകരണം തേടിയേക്കും. നടപടി സുപ്രീം കോടതി വിധിയുടെ ലംഘനമാണെന്നുള്ള റിപ്പോര്‍ട്ടാകും ദേവസ്വം കമ്മീഷണര്‍ ബോര്‍ഡിന് സമര്‍പ്പിക്കുക.

തന്ത്രി കണ്ഠര് രാജീവര് നടയടച്ചത് ദേവസ്വം ബോര്‍ഡുമായി ആലോചിച്ചിട്ടില്ലെന്ന് ദേവസ്വം കമ്മീഷണര്‍ എന്‍.വാസു അറിയിച്ചിരുന്നു. തന്ത്രിയുടെ തീരുമാനം പ്രഥമദൃഷ്ടിയില്‍ തെറ്റും കോടതിയലക്ഷ്യവുമാണെന്നും ദേവസ്വം ബോര്‍ഡിന് നാളെ റിപ്പോര്‍ട്ട് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ദര്‍ശനത്തിന് പിന്നാലെ നട അടച്ച തന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനമാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ഇടത് നേതാക്കളും നടത്തിയത്. ദേവസ്വം ബോര്‍ഡ് തീരുമാനമെടുക്കട്ടെ എന്നാണ് സര്‍ക്കാര്‍ നയം. ആചാരപരമായ കാര്യങ്ങളില്‍ തന്ത്രിക്കാണ് ദേവസ്വം മാന്വല്‍ പ്രകാരം അധികാരം. എന്നാല്‍ ആചാരലംഘനം ഉണ്ടായാല്‍ നട അടച്ചുള്ള പരിഹാരക്രിയകകള്‍ക്ക് ദേവസ്വം ബോര്‍ഡിന്റെ അനുമതി വേണമെന്നാണ് മാന്വല്‍ പറയുന്നത്.

Top