മുല്ലപ്പെരിയാറില്‍ ഉത്തരവിറക്കിയത് സംയുക്ത പരിശോധന നടത്തി; തെളിവുകള്‍ പുറത്ത്

തിരുവനന്തപുരം: മുല്ലപെരിയാര്‍ അണക്കെട്ടിന്റെ ഭാഗമായ ബേബി ഡാമിനോട് ചേര്‍ന്നുള്ള മരങ്ങള്‍ മുറിക്കാന്‍ കേരളവും തമിഴ്‌നാടും സംയുക്ത പരിശോധന നടത്തിയതിനു തെളിവുകള്‍ പുറത്ത്. മുല്ലപെരിയാര്‍ മേല്‍നോട്ട സമിതിയുടെ 14-ാം യോഗത്തോടനുബന്ധിച്ചാണ് ജൂണ്‍ 11ന് തമിഴ്‌നാട് ഉദ്യോഗസ്ഥരും കേരള വനംവകുപ്പ് ഉദ്യോഗസ്ഥരും ബേബി ഡാമില്‍ പരിശോധന നടത്തിയത്. ഇതിന്റെ ഭാഗമായി 15 മരങ്ങള്‍ മുറിക്കാന്‍ തീരുമാനമെടുത്തു.

മുറിക്കേണ്ട 15 മരങ്ങളെ സംബന്ധിച്ച് പെരിയാര്‍ ടെഗര്‍ റിസര്‍വ് ഡെപ്യൂട്ടി ഡയറക്ടറെ അറിയിക്കാന്‍ മേല്‍നോട്ട സമിതി തമിഴ്‌നാടിനോട് ആവശ്യപ്പെട്ടു. കേരളത്തിലെ വനംവകുപ്പിന്റെ അനുമതി ലഭിക്കാന്‍ ഓണ്‍ലൈന്‍ വഴി അപേക്ഷ നല്‍കാനും നിര്‍ദേശിച്ചു. ഈ നിര്‍ദേശം കൊടുത്തകാര്യം മേല്‍നോട്ട സമിതി എക്‌സ് ഓഫിഷ്യോ ചെയര്‍മാനും കേന്ദ്ര ജലകമ്മിഷനിലെ ചീഫ് എന്‍ജിനീയറുമായ ഗുല്‍ഷന്‍ രാജ് സെപ്റ്റംബര്‍ മൂന്നാം തീയതി ജലവിഭവ അഡീ.ചീഫ് സെക്രട്ടറി ടി.കെ.ജോസിനെ അറിയിച്ചു.

തമിഴ്‌നാട് ജലവിഭവവകുപ്പിലെ കമ്പം എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍, ഈ മാസം ഒന്നാം തീയതി ടി.കെ.ജോസിന്റെ ചേംബറില്‍ ചേര്‍ന്ന യോഗമാണ് മുല്ലപെരിയാര്‍ ബേബി ഡാമിനോട് ചേര്‍ന്ന 15 മരങ്ങള്‍ മുറിക്കാന്‍ തീരുമാനമെടുത്തത്.

മരങ്ങള്‍ മുറിക്കാന്‍ തമിഴ്‌നാട് ആവശ്യപ്പെടുന്ന കാര്യം പെരിയാര്‍ ടൈഗര്‍ റിസര്‍വ് ഈസ്റ്റ് ഡിവിഷനിലെ ഡെപ്യൂട്ടി ഡയറക്ടര്‍ ഒക്ടോബര്‍ 30ന് അറിയിച്ചതിനു പിന്നാലെയായിരുന്നു കേരളത്തിലെ ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നത്.

Top