11432 റോഹിങ്ക്യകള്‍ ബംഗ്ലാദേശിലെത്തിയതായി മനുഷ്യാവകാശ കമ്മീഷന്റെ റിപ്പോര്‍ട്ട്

ബംഗ്ലാദേശ്: മ്യാന്മറില്‍ നിന്നുമുള്ള റോഹിങ്ക്യന്‍ മുസ്ലിംകളുടെ പലായനം ഇപ്പോഴും തുടരുന്നു . ഈ വര്‍ഷം 11432 റോഹിങ്ക്യകള്‍ ബംഗ്ലാദേശിലെത്തിയതായാണ് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. കടുത്ത വംശീയ ആക്രമണം മൂലം കഴിഞ്ഞ വര്‍ഷം ആഗസ്‌ററില്‍ ഏഴു ലക്ഷത്തോളം റോഹിങ്ക്യകളാണ് അഭയാര്‍ഥികളായത്.

കൊലപാതകം, ബലാത്സംഗം, വീടുകള്‍ കത്തിക്കല്‍ തുടങ്ങിയ അക്രമങ്ങള്‍ക്ക് റഖൈന്‍ പ്രവിശ്യയില്‍ ഇപ്പോഴും ശമനമില്ലെന്ന് യു.എന്‍ മനുഷ്യാവകാശ കമ്മീഷന്‍ പറയുന്നു. ഇതിനെ തുടര്‍ന്നാണ് അവശേഷിക്കുന്ന റോഹിങ്ക്യകളും നാടുവിടുന്നത്.

rohingya-1

മ്യാന്‍മറില്‍ റോഹിങ്ക്യകളോട് സര്‍ക്കാരിന്റെ സമീപനത്തിലും യാതൊരു മാറ്റവും വന്നിട്ടില്ല. പൗരത്വത്തിനു പകരം പ്രത്യേക വെരിഫിക്കേഷന്‍ കോഡ് റോഹിങ്ക്യകള്‍ സ്വീകരിക്കാനായി നിര്‍ബന്ധം ചെലുത്തുന്നത് തുടരുകയാണ്. മണ്‍സൂണ്‍ കനത്തതോടെ ബംഗ്ലാദേശില്‍ കഴിയുന്ന റോഹിങ്ക്യന്‍ അഭയാര്‍ഥികളുടെ സ്ഥിതി വളരെ ദയനീയമാണ്. വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും നിരവധി പേര്‍ മരിച്ചു. ഇതിനു പുറമെയാണ് പതിനായിരക്കണക്കിന് പുതിയ അഭയാര്‍ഥികളെത്തുന്നത്.

rohingya

ബംഗ്ലാദേശില്‍ തെക്കു കിഴക്കന്‍ മേഖലയില്‍ ഒരു ദശലക്ഷത്തിലധികം വരുന്ന റോഹിങ്ക്യന്‍ അഭയാര്‍ഥികളാണ് താമസിക്കുന്നത്. തിരികെ എത്തുന്ന റോഹിങ്ക്യ ജനതയ്ക്ക് മ്യാന്‍മാര്‍ സുരക്ഷിതവും , ഭയമില്ലാത്തതുമായ ജീവിത സാഹചര്യങ്ങള്‍ നല്‍കണം . അവര്‍ക്ക് നേരെ ഇനി അക്രമണങ്ങള്‍ ഉണ്ടാകരുതെന്നും അതില്‍ മാറ്റമുണ്ടായാല്‍ ആഗോളതലത്തില്‍ നിന്ന് ലഭിക്കുന്ന പ്രതികരണങ്ങള്‍ ശക്തമായിരിക്കുമെന്നും ഐക്യരാഷ്ട്രസഭ നേരത്തെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Top