പൊതുസ്വത്ത് നശിപ്പിച്ചവരെ മമത വെടിവെച്ച് കൊന്നില്ല; ബിജെപി നേതാവ് വിവാദത്തില്‍

ബംഗാള്‍: വിവാദ പ്രസ്താവന ഉയര്‍ത്തി ബംഗാള്‍ ബിജെപി പ്രസിഡന്റ് ദിലീപ് ഘോഷ് രംഗത്ത്. പൊതുസ്വത്ത് നശിപ്പിക്കുന്നവരെ വെടിവച്ചുകൊല്ലണമെന്നാണ് അദ്ദേഹം പറഞ്ഞത്. ഞായറാഴ്ച പശ്ചിമ ബംഗാളിലെ നാദിയ ജില്ലയില്‍ നടന്ന പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.

സംസ്ഥാനത്ത് പൗരത്വ നിയമ ഭേദഗതിക്കെതിരെ നടന്ന പ്രതിഷേധത്തിനിടെ റെയില്‍വേ സ്വത്തുക്കളും പൊതുഗതാഗതവും നശിപ്പിക്കുന്നവര്‍ക്കെതിരെ മുഖ്യമന്ത്രി മമത ബാനര്‍ജി നടപടി എടുത്തില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ‘അവരുടെ നേര്‍ക്ക് വെടിയുതിര്‍ക്കാനും ലാത്തി പ്രയോഗിക്കാനും മുഖ്യമന്ത്രി ശ്രമിച്ചില്ല’ എന്നാണ് ദിലീപ് ഘോഷിന്റെ വിമര്‍ശനം.

‘അവര്‍ നശിപ്പിക്കുന്ന പൊതുസ്വത്ത് ആരുടേതാണെന്നാണ് അവര്‍ കരുതുന്നത് അവരുടെ പിതാവിന്റെയാണോ പൊതുസ്വത്ത് നികുതിദായകരുടെതാണ്. നിങ്ങള്‍ ഇവിടെ വന്ന്, ഞങ്ങളുടെ ഭക്ഷണം കഴിച്ച്, ഇവിടെ താമസിച്ച് പൊതു സ്വത്ത് നശിപ്പിക്കുന്നു. നിങ്ങളാണോ ഭൂവുടമ നിങ്ങളെ ഞങ്ങള്‍ ലാത്തി കൊണ്ടടിച്ച്, വെടിവച്ച് ജയിലില്‍ അടയ്ക്കും.” ഘോഷ് പറഞ്ഞു.

അതേസമയം, ‘ഉത്തര്‍പ്രദേശ്, അസം, കര്‍ണാടക എന്നിവിടങ്ങളിലെ നമ്മുടെ സര്‍ക്കാരുകള്‍ ഇവരെ നായ്ക്കളെപ്പോലെ വെടിവച്ചു കൊന്നിട്ടുണ്ടെന്നും’ അവര്‍ ചെയ്തത് ശരിയാണെന്നുമായിരുന്നു ഘോഷ് പറഞ്ഞു.

രാജ്യത്ത് രണ്ട് കോടി ‘മുസ്ലീം നുഴഞ്ഞുകയറ്റക്കാര്‍’ ഉണ്ടെന്നും ഹിന്ദു ബംഗാളികളുടെ താല്‍പ്പര്യങ്ങള്‍ അട്ടിമറിക്കുന്നവരെ തിരിച്ചറിയണമെന്നും ഘോഷ് ആവശ്യപ്പെട്ടു. രണ്ട് കോടിയില്‍ ഒരു കോടി ആളുകള്‍ പശ്ചിമ ബംഗാളിലാണെന്നും മമത ബാനര്‍ജി അവരെ സംരക്ഷിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Top