യു.ജി.സി ചട്ടം മറികടന്ന് നിയമനം നടത്താൻ ഉന്നതവിദ്യാഭ്യാസ വകുപ്പ് ; ഉത്തരവ് വിവാദത്തിൽ

യു.ജി.സി ചട്ടം മറികടന്ന് നിയമനം നടത്താൻ ഉന്നതവിദ്യാഭ്യാസ വകുപ്പ് ഇറക്കിയ ഉത്തരവ് വിവാദത്തിൽ. പ്രിൻസിപ്പൽമാരുടെ സ്ഥിര നിയമനങ്ങൾക്ക് ഡെപ്യൂട്ടേഷൻ സർവീസ് കണക്കിലെടുക്കാൻ പാടില്ലെന്ന വ്യവസ്ഥയാണ് സർക്കാർ ഭേദഗതി ചെയ്തത്. ഇടത് സംഘടനാ നേതാവിനെ പ്രിൻസിപ്പലാക്കാൻ വേണ്ടി ചട്ടം ഭേദഗതി ചെയ്തന്നാണ് പരാതി.

15 വർഷം സർവീസും പി.എച്ച്.ഡിയുമുള്ള അധ്യാപകരെ സീനിയോറിറ്റി അനുസരിച്ച് പ്രിൻസിപ്പലായി നിയമിക്കുന്നതായിരുന്നു രീതി. എന്നാൽ 2018 ലെ ചട്ടത്തി​​ൽ പ്രവൃത്തിപരിചയം കൂടാതെ യു.ജി.സി അംഗീകൃത ജേർണലുകളിൽ ചുരുങ്ങിയത് 10 പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കുകയും 110 ന് മുകളിൽ ഗവേഷണ സ്കോർ നേടുകയും വേണമെന്ന നിർദേശം കൂടി മുന്നോട്ട് വച്ചു. കൂടാതെ ഡെപ്യൂട്ടേഷൻ സർവീസ് പ്രവൃത്തി പരിചയമായി കണക്കിലെടുക്കരുതെന്നും നിർദേശത്തിൽ പറയുന്നു. എന്നാൽ ഇത് മറികടന്നാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ ഉത്തരവ്. ഇത് പ്രകാരം ഡെപ്യൂട്ടേഷൻ കാലയളവ് കൂടി സർവീസായി പരിഗണിക്കാം.
ഈ ഉത്തരവ് പരിഷ്ക്കരിച്ച് യോഗ്യത ഇല്ലാത്തതിനാൽ അപേക്ഷ തളളിയ ഇടത് സംഘടന നേതാവായ അധ്യാപകനെ പ്രിൻസിപ്പൽ ആക്കാനാണ് നീക്കമെന്നാണ് നിലവിൽ ആരോപണം. അഞ്ചു വർഷം ഹയർ സെക്കൻഡറി ഡയറക്ടറേറ്റിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ജോലി ചെയ്തിരുന്ന കാലയളവ് അധ്യാപനമായി കണക്കാക്കാൻ പാടില്ലെന്ന യു.ജി.സി വ്യവസ്ഥ ചൂണ്ടിക്കാട്ടിയായിരുന്നു സ്ഥാനക്കയറ്റം നിഷേധിച്ചത്.

Top