നിലമ്പൂര്‍: ലൈഫ് പദ്ധതിയില്‍ വീട് നിഷേധിച്ച മുണ്ടിച്ചിക്ക് കോൺഗ്രസ് നേതാക്കൾ നിർമിച്ച് നൽകിയ സ്വപ്‌നവീട് രാഹുല്‍ഗാന്ധി നാളെ കൈമാറും. രാഷ്ട്രീയത്തിന്റെ പേരിലാണ് വീട് നിഷേധിക്കപ്പെട്ടത്. അമരമ്പലം പഞ്ചായത്തിലെ പുതിയകളം മയ്യന്താനിയിലാണ് മുണ്ടച്ചിയുടെ വീട്. പട്ടികജാതി വിഭാഗത്തിൽപെട്ട അറുപത്തിരണ്ട് വയസ്സുള്ള മുണ്ടിച്ചി വിധവയും രോഗിയുമാണ്. സര്‍ക്കാരിന്റെ ഏതു മാനദണ്ഡംവെച്ച് അളന്നാലും മുണ്ടിച്ചിക്ക് ലൈഫ് പദ്ധതിയില്‍ വീട് ലഭിക്കാന്‍ അര്‍ഹതയുണ്ട്. എന്നാല്‍ അര്‍ഹതയുടെ മാനദണ്ഡം നോക്കിയല്ല മുണ്ടിച്ചിയുടെ രാഷ്ട്രീയം നോക്കിയാണ് അമരമ്പലം പഞ്ചായത്ത് വീടിന് ഉടക്കിട്ടത്.
പടം- അമരമ്പലം പുതിയകുളത്ത് നിര്‍മ്മിച്ച വീട്ടില്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി ആര്യാടന്‍ ഷൗക്കത്തിനും സഹപ്രവര്‍ത്തകര്‍ക്കുമൊപ്പം മുണ്ടിച്ചി
കോണ്‍ഗ്രസുകാരിയായ മുണ്ടിച്ചിയോട് പാര്‍ട്ടി മാറിയാല്‍ വീടുതരാമെന്നാണ് പഞ്ചായത്ത് ഭരണ നേതൃത്വം പറഞ്ഞത്. എന്നാല്‍ പാര്‍ട്ടിമാറിയുള്ള വീടുവേണ്ടെന്ന നിലപാടാണ് മുണ്ടിച്ചിയെടുത്തത്. രാഷ്ട്രീയത്തിന്റെ പേരില്‍ അര്‍ഹതപ്പെട്ട വീട് നിഷേധിച്ചസംഭവം അമരമ്പലം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയാണ് കെ.പി.സി.സി ജനറല്‍ സെക്രട്ടറി ആര്യാടന്‍ ഷൗക്കത്തിനെ അറിയിച്ചത്. ഷൗക്കത്തിന്റെ ഇടപെടലില്‍ നിലമ്പൂര്‍ സഹകരണ അര്‍ബന്‍ ബാങ്ക് ജീവനക്കാര്‍ മുണ്ടിച്ചിക്ക് വീടൊരുക്കാന്‍ തയ്യാറായി. അമരമ്പലം മണ്ഡലം പ്രസിഡന്റ് കേമ്പില്‍ രവിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും കൈമെയ് മറന്ന് പ്രവര്‍ത്തിച്ചതോടെ മൂന്നു മാസം കൊണ്ടാണ് വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. അഞ്ച് ലക്ഷം രൂപ ചെലവിട്ട് നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ ഞായാറാഴ്ച്ച രാവിലെ 11ന് അഞ്ചാം മൈലിലെ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ രാഹുല്‍ഗാന്ധി എം.പി കൈമാറും.
തകര്‍ന്നു വീഴാറായ മുണ്ടിച്ചിയുടെ പഴയ വീട് (ഫയല്‍ ചിത്രം)
ഇന്ദിരാഗാന്ധിയുടെ ആരാധികയായി മുണ്ടിച്ചിക്ക് രാഹുല്‍ഗാന്ധിയുടെ കൈയ്യില്‍ നിന്നും വീടിന്റെ താക്കോല്‍ ഏറ്റുവാങ്ങാനുള്ള സൗഭാഗ്യം കൈവന്ന സന്തോഷത്തിലാണ്. പെണ്‍മക്കളെ വിവാഹം കഴിപ്പിച്ചയച്ചതോടെ തനിച്ചായിരുന്നു താമസം. ഏതു നിമിഷവും പൊളിഞ്ഞുവീഴാവുന്ന ഓടുകളും, മേല്‍ക്കൂരയും ഭിത്തിയും തകർന്ന കൂരയിലായിരുന്നു താമസം. ചെറിയ കാറ്റടിച്ചാല്‍ വീടുവീഴുമെന്ന് പേടിച്ച് മരത്തണലിലായിരുന്നു മുണ്ടിച്ചി അഭയം തേടിയിരുന്നത്. പച്ചമരുന്നുകള്‍ ശേഖരിച്ച് വില്പനനടത്തിയായിരുന്നു ഉപജീവനം.