ഭോപ്പാല്‍: ഭോപ്പാലിൽ ആംബുലന്‍സ് ലഭിക്കാത്തതിനാൽ കൃത്യസമയത്ത് ചികിത്സ ലഭിക്കാതെ നാലു വയസ്സുകാരി മരിച്ചു. മധ്യപ്രദേശിലെ രത്‌ലമില്‍ നന്ദ്‌ലേത്താ ഗ്രാമത്തിലാണ് സംഭവം.
നാലുവയസ്സുകാരിയായിരുന്ന ജീജ എന്ന കുട്ടിയാണ് മരിച്ചത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പനിബാധിതയായിരുന്നു ജീജ. തുടർന്ന് അച്ഛനും അമ്മയും ചേര്‍ന്ന് കുഞ്ഞിനെ ഏഴു കിലോമീറ്റര്‍ അകലെയുള്ള സൈലാനയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.
കുട്ടിയുടെ നില ഗുരുതരമായതിനാല്‍ കുട്ടിക്ക് ട്രിപ് നല്‍കി ഡോക്ടര്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് ചികിത്സക്കായി നിർദേശിച്ചു. കുഞ്ഞിനെ കൊണ്ടുപോകുന്നതിന് താവായ ഘനശ്യാം ആംബുലന്‍സ് ആവശ്യപ്പെട്ടെങ്കിലും അവര്‍ക്ക് ലഭിച്ചില്ല. അതിനാൽ ഉടന്‍ തന്നെ കുട്ടിയെ സുഹൃത്തിന്റെ ബൈക്കില്‍ കിടത്തി ഇവര്‍ 30 കിമി അകലെയുള്ള ആശുപത്രിയിലെയ്ക്ക് കൊണ്ടുപോയി.
ഘനശ്യാമിന്റെ മടിയിലായിരുന്നു കുഞ്ഞ്. സുഹൃത്താണ് ബൈക്ക് ഓടിച്ച ബൈക്കിൽ ട്രിപ്പിട്ട കുപ്പിയുമായി അമ്മ പുറകില്‍ ഇരുന്ന് കൊണ്ടാണ് 30 കിലോമീറ്റര്‍ ഇവര്‍ സഞ്ചരിച്ചത്. എന്നാല്‍ അവിടെയെത്തും മുമ്പേ നാലുവയസ്സുകാരി മരണത്തിന് കീഴടങ്ങിയിരുന്നു.
സംഭവത്തിൽ രത്‌ലം കളക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ഒരു ആംബുലന്‍സ് മാത്രമാണ് ഉണ്ടായിരുന്നതെന്നും അത് തകരാറിലായതാണ് കാരണമെന്നും അന്വേഷണറിപ്പോര്‍ട്ടില്‍ പറയുന്നു.